Sorry, you need to enable JavaScript to visit this website.

കാവി പ്രണയക്കെണിക്കെതിരെ മുന്നറിയിപ്പ് ലഘുലേഖ, അഞ്ച് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍-മധ്യപ്രദേശിലെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ കാവി പ്രണയ കെണിക്കെതിരെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ഇന്‍ഡോറിലെ വിവിധ റെസിഡന്‍ഷ്യല്‍ കോളനികളില്‍ ആര്‍എസ്എസിന്റെയും വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിന്റെയും കാവി പ്രണയ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്‌ലിം സ്ത്രീകളെ ഉപദേശിക്കുന്ന ഖുലാഖത് (തുറന്ന കത്ത്) എന്ന പേരില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
തുറന്ന കത്തിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന്  ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. തെറ്റായ ഉദ്ദേശ്യത്തോടെ വിതരണം ചെയ്ത ലഘുലേഖകളില്‍  ആര്‍എസ്എസ് എന്ന് പരാമര്‍ശിച്ചിരുന്നുവെന്നും വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.
10 ലക്ഷം മുസ്ലിം പെണ്‍കുട്ടികളെ കാഫിറുകളാക്കി (അവിശ്വാസികള്‍) മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും മഹാരാഷ്ട്രയിലെ അമരാവതി നഗരത്തില്‍ 800 ഓളം മുസ്ലിം പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരായെന്നും ലഘുലേഖയില്‍ പറയുന്നു.
ഇന്‍ഡോറിലെ ഖജ്‌റാന, ചന്ദന്‍ നഗര്‍, റൗജി ബസാര്‍, ബോംബെ ബസാര്‍ പ്രദേശങ്ങളിലെ വിവിധ മുസ്‌ലിം കോളനികളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായി പോലീസ് പറഞ്ഞു. കൂടാതെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത് പങ്കിട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തിലെ മുസ്ലിം പ്രദേശങ്ങളില്‍ ചില ചെറുപ്പക്കാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

 

Latest News