ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച സഖാവാണ് ജീവനൊടുക്കിയത്, എഴുതിത്തള്ളാവുന്ന കേസല്ല-കെ.പി.എ.മജീദ്

മലപ്പുറം- ഇടതുപക്ഷ സംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയതില്‍ പ്രതികരണവുമായി മുസ്‌ലീം ലീഗ് നേതാവ് കെ.പി.എ മജീദ്.
റസാഖിന്റെ മരണത്തില്‍ പഞ്ചായത്തിനും ഭരണസമിതിക്കുമെതിരെ ആരോപണമുയര്‍ന്നിരിക്കെയാണ് മജീദിന്റെ പ്രതികരണം.
പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് റസാഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച ഒരാള്‍. പാര്‍ട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാള്‍. സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാള്‍. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ല. അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ല- കെ.പി.എ മജീദ് കുറിച്ചു.

ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം.

ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച ഒരാള്‍. പാര്‍ട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാള്‍. സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാള്‍. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ല. അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ല. കാരണം വ്യക്തമാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് സഖാവ് റസാഖ് തൂങ്ങി മരിച്ചത്.

പുളിക്കല്‍ പഞ്ചായത്തിലെ സി.പി.എം ഭരണസമിതിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഒഴുകുന്ന വിഷമാലിന്യമാണ് സഹോദരന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഈ മനുഷ്യന്‍ പലതവണ ബന്ധപ്പെട്ടവരെ കണ്ടതാണ്. പരാതികള്‍ നല്‍കിയതാണ്. എന്നാല്‍ അതെല്ലാം പാര്‍ട്ടിക്കാര്‍ പുച്ഛിച്ചു തള്ളി. പരാതികളും രേഖകളും കഴുത്തില്‍ തൂക്കിയാണ് റസാഖ് ജീവനൊടുക്കിയത്.

പതിറ്റാണ്ടുകളോളം യു.ഡി.എഫ് ഭരിച്ച പുളിക്കല്‍ പഞ്ചായത്തില്‍ രണ്ടരക്കൊല്ലമായി ഭരണമേറ്റെടുത്ത സി.പി.എം സ്വന്തം സഖാക്കളെ തന്നെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരോട് ഇവരുടെ സമീപനമെന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. റസാഖിന്റെ മരണം എഴുതിത്തള്ളാവുന്ന ഒരു കേസല്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം.

 

Latest News