ചൈനയില്‍ കോവിഡ് എക്‌സ്. ബി. ബി വകദേഭം വ്യാപിക്കുന്നു

ബീജിംഗ്- വ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദമായ ഒമിക്രോണ്‍ എക്സ്. ബി. ബി ചൈനയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരത്തോടെ കോവിഡ് രോഗത്തിന്റെ വകഭേദം തീവ്രമായി വ്യാപിക്കുമെന്നും ജൂണ്‍ അവസാനത്തോടെ ആഴ്ചയില്‍ 65 ലക്ഷം പേര്‍ക്ക് വരെ രോഗമുണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ലോക്ക്ഡൗണ്‍ പരിശോധനകള്‍, മാസ്‌ക് നിര്‍ബന്ധമാക്കല്‍, ക്വാറന്റൈന്‍ തുടങ്ങി കര്‍ശനമായ നടപടികളില്‍ ഈയ്യിടെയാണ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്. എന്നാല്‍ വ്യാപനം രൂക്ഷമാണെങ്കിലും ജനങ്ങള്‍ എക്സ്. ബി. ബി വകഭേദത്തെ വലിയ പ്രശ്നമായി കാണുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതേ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന്  അമേരിക്കയില്‍ ആഴ്ചയില്‍ അഞ്ച് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൃത്യമായ കണക്കറിയാന്‍ പ്രയാസമുള്ളതിനാല്‍ അമേരിക്കയെലേതു പോലെ ചൈനയും പ്രതിവാര കോവിഡ് കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു.

ഡിസംബര്‍- ജനുവരി മാസത്തില്‍ ചൈനയില്‍ വ്യാപിച്ച ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് ആശുപത്രികള്‍ രോഗം ബാധിച്ചവരേയും ശ്മശാനങ്ങള്‍ മരിച്ചവരെയും കൊണ്ട് നിറഞ്ഞിരുന്നു. പനിയുടെ മരുന്ന് ഉള്‍പ്പെടെ മെഡിക്കല്‍ ഷോപ്പുകളില്‍ കിട്ടാത്ത അവസ്ഥ സംജാതമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 140 കോടി ജനങ്ങളില്‍ 80 ശതമാനത്തിനും ഈ സമയം കോവിഡ് ബാധിച്ചതായാണ് കണക്ക്.

ചൈനയിലെ പ്രായമായവരില്‍ ചിലര്‍ ഇപ്പോഴും കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും എക്സ്. ബി. ബി വകഭേദത്തിനായി തയ്യാറാക്കിയ രണ്ട് വാക്സിനുകള്‍ ഉടന്‍ പുറത്തിറക്കാനും ചൈന ശ്രമിക്കുന്നുണ്ട്.

Latest News