അവിഹിത ബന്ധം ചോദ്യം ചെയ്ത 17 കാരന് ക്രൂരമര്‍ദ്ദനം; അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി- തമിഴ്‌നാട് സ്വദേശിയായ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മയും സുഹൃത്തും അമ്മൂമ്മയും റിമാന്‍ഡില്‍. വിടാക്കുഴ രണ്ട് സെന്റ് കോളനി അരിമ്പാറ വീട്ടില്‍ രാജേശ്വരി (31) രാജേശ്വരിയുടെ അമ്മ വളര്‍മതി (49) രാജേശ്വരിയുടെ സുഹൃത്ത് വയനാട് സുല്‍ത്താന്‍ ബത്തേരി ചാപ്പക്കൊല്ലി വീട്ടില്‍ സുനീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ രാജേശ്വരിയും സുഹൃത്തുമായുള്ള അവിഹിതബന്ധം മകന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മകനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേശ്വരി മകന്റെ നെഞ്ചിലും വയറിലും കത്രിക കൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം അമ്മൂമ്മ ഇരുമ്പ് വടികൊണ്ട് തലയിലും ഇരു കൈകളിലും മര്‍ദ്ദിച്ചുവെന്നാണ് പരാതി. വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് ഭീഷണി മുഴക്കിയായിരുന്നു അക്രമം. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ 17 കാരന്‍ കൂട്ടുകാരന്റെ സഹായത്തോടെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. കഴിഞ്ഞ ജനുവരിയിലും അയാള്‍ക്ക് നേരെ അക്രമമുണ്ടായിരുന്നു. അമ്മയുടെ സുഹൃത്ത് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കാന്താരി മുളക് തീറ്റിക്കുകയും ചെയ്തതായും പരാതിയുണ്ട്.

 

Latest News