Sorry, you need to enable JavaScript to visit this website.

തോപ്പുംപടിയില്‍ അപകടമുണ്ടാക്കിയ കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ചന്തേരയിലേക്ക് സ്ഥലംമാറ്റം

കൊച്ചി- തോപ്പുംപടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനുരാജ് ജി. പിക്ക് കാസര്‍ക്കോട് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. 

മെയ് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തായ വനിതാ ഡോക്ടറോടൊപ്പം കാറില്‍ പോവുകയായിരുന്ന കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ മനുരാജ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം കണ്ട് നാലു യുവാക്കള്‍ രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപം അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്‍സ്‌പെക്ടറാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതോടെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസുകാരുടെ ഭാഗത്തു നിന്നുമുണ്ടായത്. മദ്യപിച്ചാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ വാഹനമോടിച്ചതെന്ന ആരോപണുയര്‍ന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ പോലീസുകാര്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ കേസന്വേഷണത്തന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. 

മട്ടാഞ്ചേരി എ. സി. പി. കെ. ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പരാതിയില്‍ കേസെടുക്കാന്‍ വൈകിയത് ഉള്‍പ്പെടെ തോപ്പുംപടി പോലീസിന്റെ വീഴ്ച്ചയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 

പോലീസ് ഇന്‍സ്‌പെക്ടറുടെ വാഹനമിടിച്ച് പരുക്കേറ്റ പാണ്ടിക്കുടി ഇല്ലിപ്പറമ്പില്‍ വിമല്‍ ജോളി (29) ചികിത്സയിലാണ്. ഇയാളുടെ കൈക്കാണ് പരുക്കേറ്റത്.

Latest News