സമയമെടുത്തെങ്കിലും എഴുത്തിലേക്ക് മടങ്ങുകയാണെന്ന് സല്‍മാന്‍ റുഷ്ദി

ലണ്ടന്‍- കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ഒരു പരിപാടിയില്‍ കുത്തേറ്റതിന് ശേഷം ചികിത്സയിലായിരുന്ന വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി വീണ്ടും എഴുത്തിലേക്ക്. താന്‍ എഴുത്ത് മേശയിലേക്ക് തിരിച്ചത്തുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.
കുറച്ച് സമയമെടുത്തുവെങ്കിലും ജോലി പുനരാരംഭിച്ചതായി
ലണ്ടന് പുറത്തുള്ള വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ചടങ്ങിന് ശേഷം 75 കാരനായ റുഷ്ദി പറഞ്ഞു. 65 അംഗങ്ങള്‍ മാത്രമുള്ള പ്രത്യേക രാജകീയ അംഗീകാരമായ'കമ്പാനിയന്‍ ഓഫ് ഓണര്‍' ബഹുമതിയാണ് അദ്ദേഹം സ്വീകരിച്ചത്.
അടുത്ത പുസ്തകം എപ്പോഴാണ് പൂര്‍ത്തിയാക്കുകയെന്ന ചോദ്യത്തിന് 'ഓ, ഞാന്‍ നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി.
യു.എസ് പൌരത്വം നേടി 20 വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന  റുഷ്ദിക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു കലാകേന്ദ്രത്തില്‍ സംസാരിക്കുന്നതിനിടെ സ്‌റ്റേജില്‍ വെച്ച് കുത്തേറ്റത്. ആക്രമണത്തില്‍  അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
എഴുതാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് അനുഭവിക്കുകയാണെന്നും ഫെബ്രുവരിയില്‍, തന്റെ ഏറ്റവും പുതിയ നോവലായ 'വിക്ടറി സിറ്റി' പുറത്തിറങ്ങുന്ന വേളയില്‍ റുഷ്ദി പറഞ്ഞിരുന്നു.
ആജീവനാന്ത ജോലിക്ക് മഹത്തായ അംഗീകരമാണ് ലഭിച്ചതെന്ന് കമ്പാനിയന്‍ ഓഫ് ഓണറിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
1988ല്‍ ഇറാന്റെ പരമോന്നത നേതാവ് ദൈവനിന്ദയായി പ്രഖ്യാപിച്ച 'ദ സാത്താനിക് വേഴ്‌സ്' എന്ന നോവലിന്റെ പ്രസിദ്ധീകരണം മുതല്‍ റുഷ്ദി തുടര്‍ച്ചയായി വഭീഷണികള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയായിരുന്നു.

 

Latest News