Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലത്തല്ലെങ്കില്‍ ലൈംഗികവൃത്തി കുറ്റകരമല്ലെന്ന് മുംബൈ കോടതി

മുംബൈ-പൊതുസ്ഥലത്തുവെച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ അല്ലെങ്കില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് മുംബൈ സെഷന്‍സ് കോടതി വ്യക്തമാക്കി. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വ്യക്തമാക്കി.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയായ ലൈംഗികത്തൊഴിലാളിയെ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.വി. പാട്ടീല്‍ ഉത്തരവിറക്കിയത്.

ലൈംഗികത്തൊഴിലാളിയെ ഷെല്‍റ്റര്‍ ഹോമില്‍ ഒരു വര്‍ഷം തടവില്‍ വെക്കാന്‍ മസ്‌ഗോണ്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ലൈംഗികത്തൊഴിലാളിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്തായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് ലൈംഗികത്തൊഴിലാളി സെഷന്‍സ് കോടതിയെ സമീപിച്ചത്. തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 19ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹരജി.

ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയല്ല യുവതി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ സ്ത്രീ ആയതിനാല്‍ തന്നെ മറ്റ് ഏതൊരു ഇന്ത്യന്‍ പൗരനെ പോലെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം യുവതിക്കുമുണ്ട്. യുവതി പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടു എന്ന പരാതിയില്ല. അതിനാല്‍ തന്നെ മുന്‍കാല പ്രവൃത്തികളുടെ പേരില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. തടങ്കലില്‍ കഴിയുന്ന യുവതിയെ ഉടന്‍ മോചിപ്പിക്കാന്‍ സെഷന്‍സ് കോടതി  ഉത്തരവിട്ടു.

 

Latest News