Sorry, you need to enable JavaScript to visit this website.

പ്ലസ് വൺ പ്രവേശം; ആശങ്ക വേണ്ട, ദുരാരോപണം പടർത്തുന്നവർക്ക് നിക്ഷിപ്ത താൽപര്യമെന്ന് മന്ത്രി ശിവൻകുട്ടി

- തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയെന്ന് വിദ്യാഭ്യാസമന്ത്രി 

തിരുവനന്തപുരം - സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട ആശങ്കകളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. 
പ്ലസ് വൺ പ്രവേശം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായെന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ അവകാശപ്പെട്ടത്.
 മലബാറിലെ പതിനായിരക്കണക്കിന്‌ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് മതിയായ സീറ്റില്ലെന്ന ആക്ഷേപം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയർന്നിരുന്നു. എല്ലാ വർഷവും ആവർത്തിക്കുന്ന ഇത്തരം ദുരിതങ്ങൾക്ക് ഇടത്-വലത് സർക്കാറുകൾ മാറിമാറി ഭരിച്ചിട്ടും സ്ഥായിയായ പരിഹാരം ഉണ്ടാക്കാതെ കടുത്ത വിവേചനം നേരിടുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും തങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിയത്. എന്നാൽ, ഇതിനെ രാഷ്ട്രീയപ്രേരിതമായാണ് ചില കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും കാണുന്നത്. വിദ്യാർത്ഥി സംഘടനകളുടെയും മറ്റും കണക്കുകൾ നിരത്തിയുള്ള മലബാറിലെ സീറ്റുകളുടെ അപര്യാപ്തത നികത്താൻ എന്തു പരിഹാരമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് മന്ത്രി എഫ്.ബി പോസ്റ്റിൽ പറയുന്നില്ലെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന പതിവ് മറുപടിയാണ് ആവർത്തിച്ചിട്ടുള്ളത്. പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകും.
 

Latest News