Sorry, you need to enable JavaScript to visit this website.

തുര്‍ക്കി തെരഞ്ഞെടുപ്പ്; രണ്ടാം റൗണ്ടില്‍ ഓഗന്റെ പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച് എര്‍ദോഗാന്‍

അങ്കാറ- തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ റൗണ്ടില്‍ എതിര്‍സ്ഥാനാര്‍ഥിക്കൊപ്പം വോട്ടുനേടിയ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് രണ്ടാം റൗണ്ടില്‍ വിജയ സാധ്യത വര്‍ധിച്ചു. മൂന്നാം സ്ഥാനത്തുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി സിനാന്‍ ഓഗന്‍ തന്റെ പിന്തുണ ഉറപ്പുനല്‍കിയതോടെയാണ് റജബ് ത്വയ്യിബ് എര്‍ദോഗന് വജയിക്കാനാവുമെന്ന പ്ര്തീക്ഷയുണ്ടായത്. 

അങ്കാറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഓഗന്‍ എര്‍ദോഗന് പിന്തുണ പ്രഖ്യാപിച്ചത്. മെയ് 14ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ 5.17 ശതമാനം വോട്ട് നേടിയ ഓഗനില്‍ നിന്നുള്ള പിന്തുണ നിലവിലെ പ്രസിഡന്റും പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിക്ദറോഗ്ലുവും തമ്മിലുള്ള ഷെഡ്യൂള്‍ ചെയ്ത റണ്‍ഓഫ് വോട്ടിന് മുമ്പാണ്.

എര്‍ദോഗന് ആദ്യ റൗണ്ടില്‍ 49.52 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥി കിലിക്ദറോഗ്ലുവിനേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡ്. ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

ഓഗന്റെ ചില പ്രധാന പ്രചാരണ വാഗ്ദാനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് നിലവിലെ പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശക്തമായ കുടിയേറ്റ നയങ്ങള്‍ വേണമെന്നും തീവ്രവാദികളെന്ന് അദ്ദേഹം വിശേഷിപ്പിച്ച ചില കുര്‍ദിഷ് ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇവയ്ക്ക് നിലവില്‍ മത്സരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി അംഗീകാരം നല്‍കണമെന്നും ഓഗന്‍ വ്യവസ്ഥ ചെയ്തിരുന്നു.

കുടിയേറ്റവും തീവ്രവാദ വിരുദ്ധതയും സംബന്ധിച്ച തങ്ങളുടെ പ്രധാന അജണ്ടകള്‍ തന്റെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നതില്‍ കിലിക്ദറോഗ്ലുവും ദേശീയ സഖ്യവും പരാജയപ്പെട്ടതിനാലാണ് അവരെ പിന്തുണക്കാത്തതെന്നും ഓഗന്‍ പറഞ്ഞു.

തുര്‍ക്കിയിലെ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നം, സമീപകാല ഭൂകമ്പങ്ങളെ തുടര്‍ന്നുള്ള 'അടിയന്തര ദേശീയ സുരക്ഷാ ഭീഷണി', 'പൊതുജനങ്ങളില്‍ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായ ആഭ്യന്തര, വിദേശ പലായനങ്ങള്‍ മൂലമുണ്ടാകുന്ന' സാമ്പത്തിക പ്രശ്നങ്ങള്‍, തുര്‍ക്കിയിലെ തീവ്രവാദത്തിനെതിരായ പോരാട്ടം  'സാമ്പത്തികമായി ഉള്‍പ്പെടെ എല്ലാ മേഖലകളിലും അഭിസംബോധന ചെയ്യപ്പെടുക എന്നീ നാലു കാര്യങ്ങള്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വിശദമാക്കി. 

തീവ്രദേശീയതാ വാദിയായ രാഷ്ട്രീയക്കാരനെന്നാണ് സിനാന്‍ ഓഗനെ തുര്‍ക്കി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഓഗന്‍ എര്‍ദോഗാനെ പിന്തുണച്ചെങ്കിലും സഖ്യത്തിലെ ഓരോ കക്ഷിയും സ്വന്തം നിലയില്‍ ആരെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചേക്കും. പ്രധാന സഖ്യകക്ഷിയായ വിക്ടറി പാര്‍ട്ടിയുടെ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News