Sorry, you need to enable JavaScript to visit this website.

മോഡിയുടെ സിഡ്‌നി സന്ദര്‍ശനത്തിനിടെ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം

കാന്‍ബറ- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയിരിക്കെ വിവാദ ബി.ബി.സി ഡോക്യുമെന്ററിയായ മോഡി ദ ക്വസ്റ്റിയന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വകാര്യ ചടങ്ങായാണ് പ്രദര്‍ശനം.
മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും പിന്തുണക്കൊപ്പം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട രണ്ട് ഭാഗങ്ങളുള്ള ബി.ബി.സി ഡോക്യുമെന്ററി  പ്രധാനമന്ത്രി മോഡി ത്രിദിന സന്ദര്‍ശനത്തിനായി എത്തിയിരിക്കെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഓസ്‌ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും മനുഷ്യാവകാശ സംഘടനകള്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, മുസ്‌ലിം കളക്ടീവ്, പെരിയാര്‍ അംബേദ്കര്‍ തോട്ട് സര്‍ക്കിള്‍, ദി ഹ്യൂമനിസം പ്രോജക്റ്റ്, ദ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ സെന്റേര്‍ഡ് അപ്രോച്ച് ടു റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്.
ഡോക്യുമെന്ററി പ്രദര്‍ശനത്തിനുശേഷം ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗുജറാത്ത് ഐപിഎസ് പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ടും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത് കലാപം മോഡി കൈകാര്യം ചെയ്തതിനെ കുറിച്ച് സഞ്ജീവ് ഭട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
ഓസ്‌ട്രേലിയന്‍ സെനറ്റര്‍മാരായ ഡേവിഡ് ഷൂബ്രിഡ്ജും ജോര്‍ഡന്‍ സ്റ്റീല്‍ ജോണും ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യും.
സ്വകാര്യ ചടങ്ങായാണ് പ്രദര്‍ശനമെന്നും ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്ഥലം വാടകയ്ക്ക് നല്‍കിയതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹിരോഷിമയില്‍ സമാപിച്ച ജി 7 ഉച്ചകോടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടിയില്‍നിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സിഡ്‌നിയിലെത്തിയത്. വ്യാപാരം, നിക്ഷേപം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്‍, പുനരുപയോഗ ഊര്‍ജം, പ്രതിരോധ, സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങലില്‍ പ്രധാനമന്ത്രി മോഡി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.

 

Latest News