പട്‌ന- വിവാഹത്തിന്റെ ഒരുക്കത്തിനായി ബ്യൂട്ടി പാർലറിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ പോലീസ് വെടിവെപ്പ്. ബീഹാർ പോലീസിലെ അമൻ കുമാറാണ് യുവതിയെ വെടിവെച്ചത്. ഞായറാഴ്ച രാത്രി വധു മേക്കപ്പിനായി ബ്യൂട്ടിപാർലറിൽ പോയ സമയത്താണ് സംഭവം.
മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താരാപൂർ ഡയറ മഹേഷ്പൂർ സ്വദേശിയും ജിതേന്ദ്ര കുമാറിന്റെ മകളുമായ അപൂർവ കുമാരി (26)ക്കാണ് വെടിയേറ്റത്. കാസിം ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കസ്തൂർബ വാട്ടർ വർക്സിൽ വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിൽ എത്തിയ വധുവിന് നേരെ പ്രതി അമൻകുമാർ വെടിയുതിർക്കുകയായിരുന്നു. ഇടതുതോളിൽ തറച്ച വെടിയുണ്ട അവിടെ നിന്ന് നെഞ്ചിന്റെ വലതുഭാഗത്തിലൂടെ പുറത്തേക്ക് പോയി. അമൻ കുമാർ പെൺകുട്ടിയുടെ കൂടെ വന്നിരുന്നുവെന്നും വധു വസ്ത്രം ധരിക്കുമ്പോൾ യുവാവ് പെൺകുട്ടിയുടെ പുറകിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും ബ്യൂട്ടി പാർലർ ഉടമകൾ പറഞ്ഞു. പിന്നീട് ഇയാൾ സ്വയം വെടിവെക്കാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്നയാൾ തടഞ്ഞു. പിന്നീട് പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. വധുവിന്റെ പിതാവിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) സദറും രാജേഷ് കുമാറും പോലീസും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതായി എസ്ഡിപിഒ അറിയിച്ചു. യുവതിയെ ചികിത്സയ്ക്കായി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
പിന്നിൽ നിന്നാണ് വെടിയുതിർത്തതെന്നും യുവതിയുടെ വലതു തോളിലാണ് വെടിയേറ്റതെന്ന് സദർ ആശുപത്രിയിലെ സിവിൽ സർജൻ പി.എം സഹായ് പറഞ്ഞു. യുവതി അപകടനില തരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ബുള്ളറ്റ് വലതു തോളിലൂടെ കടന്ന് നെഞ്ചിൽ നിന്ന് പുറത്തേക്ക് പോയി. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു.