കോട്ടയം - പങ്കാളികളെ കൈമാറ്റം ചെയ്യുന്നതിന് എതിരെ പോലീസിൽ പരാതി നൽകിയതിന്റെ പകയിലാണ് കോട്ടയത്ത് യുവതിയെ വെട്ടിക്കൊന്നതെന്ന് മരിച്ച യുവതിയുടെ കുടുംബം. കേസിലെ പരാതിക്കാരിയായ വെട്ടേറ്റ് മരിച്ച യുവതിക്ക് ഭർത്താവിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു. മണർകാട് മാലം തുരുത്തിപ്പടിയിൽ കാഞ്ഞിരത്തുംമൂട്ടിൽ (കൊത്തളം) ജൂബി ജേക്കബ്(26) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ചത്. ഭർത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ മാത്യു ആണ് ഇതിനു പിന്നിലെന്നാണ് ജൂബിയുടെ കുടുംബത്തിന്റെ പരാതി. ജൂബി മരിക്കുംമുമ്പ് ഇക്കാര്യം പറഞ്ഞിരുന്നത്രേ.മദ്യം കഴിച്ചുകഴിഞ്ഞാൽ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോ മാത്യുവിന്റെ വിനോദം. സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഷിനോ ക്രൂരമായി പീഡിപ്പിക്കും. കുട്ടികളെ അടക്കം മർദ്ദിക്കുകയും തെറി പറയുകയും ചെയ്യുമെന്നും സഹോദരൻ പറഞ്ഞു.
2022 ലാണ് പങ്കാളികളെ കൈമാറ്റം സംബന്ധിച്ച് ജൂബി കറുകച്ചാൽ പോലിസിൽ പരാതി നൽകിയത്. കേസിൽ റിമാന്റിലായ ഷിനോ അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു.
അതിനുശേഷം ജൂബിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. പല തവണ പിന്തുടർന്നു. പാലക്കാട്ടേക്കുള്ള ട്രയിൻ യാത്രയ്ക്കിടെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി. വീണ്ടും പങ്കാളി കൈമാറൽ ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നെന്നും കുടുംബം പറഞ്ഞു. ഇത് എതിർത്തതോടെയാണ് യുവതിയോട് പക ഉണ്ടായത്. പങ്കാളിയെ കൈമാറി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ ഉൾപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന സംശയവും കുടുംബം ഉയർത്തുന്നു. അതേസമയം യുവതിയുടെ കൊലയ്ക്കു പിന്നിൽ ഷിനോ തന്നെയാണെന്ന നിഗമനത്തിലാണ് പോലിസ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളിപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ പോലിസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. പ്രാഥമികമായി ചോദ്യം ചെയ്യൽ നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ്‌വിവരം.
ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി സാധാരണനിലയിലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മതിയെന്ന ധാരണയിലാണ് പോലിസ്.അതേസമയം, പൊളോണിയം എന്ന വിഷം കഴിച്ചതായാണ് ഇയാൾ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ ഇങ്ങനെയൊരു വിഷവസ്തു ഇല്ലെന്നും ഇതൊരു രാസവസ്തുവാണെന്നും ഇത് വ്യക്തികൾക്ക് വാങ്ങാൻ പറ്റുന്നതല്ലെന്നും പറയുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലിസ്.