Sorry, you need to enable JavaScript to visit this website.

രണ്ടായിരം നോട്ടിന്റെ നിരോധനം പ്രതിപക്ഷ പാര്‍ട്ടികളുടെ ധനസമാഹരണ ശേഷി തകര്‍ക്കാനെന്ന് ഡോ.തോമസ് ഐസക്

തൃശൂര്‍- പ്രതിപക്ഷ പാര്‍ട്ടികളുടെ ധനസമാഹരണശേഷി തകര്‍ക്കാനാണ് രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.
കര്‍ണാടകയിലെ തോല്‍വി ബിജെപിയെ ഭയപ്പെടുത്തുന്നതായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കുന്നതെന്നും ഐസക് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടായിരം രൂപയുടെ നോട്ടു നിരോധനത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും കള്ളപ്പണത്തിന്റെ രാഷ്ട്രീയ ഏജന്‍സിയായി ബിജെപി മാറിയെന്നും ഐസക് പറഞ്ഞു.
ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല, 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നത് ശരിയാണെങ്കില്‍ 2016ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ഏതായാലും അനുഭവത്തില്‍ നിന്ന് മോഡി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല.
2000 രൂപയുടെ നോട്ട് ലീഗല്‍ ടെണ്ടറായി നിലനിര്‍ത്തിയിട്ടുണ്ട്. അതായത് സെപ്തംബര്‍ അവസാനം വരെ അതുപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താം. 2016 നോട്ടു നിരോധന രാത്രി  ഇതു പറഞ്ഞപ്പോള്‍ എന്നെ കളിയാക്കിയവരാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത്രയെങ്കിലും സാവകാശം നല്‍കാനുള്ള സന്മനസ് മോഡിക്ക് ഉണ്ടായത് നല്ലതാണെന്നും തോമസ് ഐസക്ക് പറഞ്ഞു. രാജ്യത്തെ കള്ളപ്പണത്തിന്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.
അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിന്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലേയെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. ഭരണപ്പാര്‍ട്ടിക്ക് തങ്ങളുടെ നോട്ടുകള്‍ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016ന്റെ അനുഭവമെന്നാണ് അവരോട് പറയാനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News