Sorry, you need to enable JavaScript to visit this website.

അവള്‍ ശിക്ഷിക്കപ്പെടണ്ടവളാണ്; മാതാപിതാക്കളോട് മാപ്പ് പറയുന്ന വിദ്യാര്‍ഥിയുടെ വീഡിയോ

നോയിഡ-  ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ വിദ്യാര്‍ഥി അനൂജ് അവസാനമായി എടുത്ത വിഡിയോ പുറത്ത്.
കൊല്ലപ്പെട്ട വിദ്യാര്‍ഥിനി സ്‌നേഹ ചൗരസ്യ മരണം അര്‍ഹിക്കുന്നുവെന്നും താന്‍ ചെയ്തത് ശരിയാണെന്നുമാണ് 21കാരനായ അനൂജ് വിഡിയോയില്‍ അവകാശപ്പെടുന്നു.
സ്‌നേഹയെ വെടിവെച്ചുകൊന്ന ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. 'എന്റെ ആത്മഹത്യാ കുറിപ്പ്' എന്ന പേരില്‍ ഗൂഗിള്‍ െ്രെഡവില്‍ വിഡിയോ സേവ് ചെയ്യുകയും ശേഷം അടുത്ത സുഹൃത്തുക്കള്‍ക്ക് വിഡിയോ അയയ്ക്കുകയും ചെയ്തു.
സ്‌നേഹ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ആ കാര്യം അറിഞ്ഞപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നന്നും അനൂജ് വ്യക്തമാക്കി.
ഞാന്‍ വളരെ നല്ലവനായിരുന്നു, ദേശീയ തലത്തില്‍ അത്‌ലീറ്റ് ആയിരുന്നു. ശിവ് നാഡാര്‍ ക്യാംപസില്‍ അഡ്മിഷന്‍ കിട്ടുന്നത് വരെ എല്ലാം നല്ല രീതിയില്‍ നടന്നു.
കോളജിലെത്തിയപ്പോഴാണ് ഞാന്‍ സ്‌നേഹയെ കാണുന്നത്. അവളെന്റെ ജീവിതം മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടായി. നിരവധിപ്പേരെ എനിക്ക് നഷ്ടമായി. എന്റെ സഹോദരിയെ അളിയന്‍ തീകൊളുത്തി കൊലപ്പെടുത്തി. അമ്മായി ചതിച്ചതിനു പിന്നാലെ അമ്മാവന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈ സംഭവങ്ങളെല്ലാം എന്നെ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു. ജീവിതം മുഴുവന്‍ തളര്‍ന്നിരിക്കുന്ന സമയത്താണ് സ്‌നേഹ എന്റെ ജീവിതത്തിലേക്ക് എത്തുന്നത്. മുമ്പ് സ്‌നേഹയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവള്‍ സന്തോഷവതിയല്ലായിരുന്നു. തുടര്‍ന്ന് അതില്‍നിന്നും പുറത്തുകടക്കാന്‍ ഞാന്‍ അവളെ സഹായിച്ചു. പിന്നീടാണ് ഞാനും സ്‌നേഹയും അടുപ്പത്തിലാകുന്നത്.
എന്നാല്‍ സ്‌നേഹയും മെസ്സിലെ ജോലിക്കാരനായ അശുതോഷ് പാണ്ഡെയും ചേര്‍ന്ന് എന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. രാത്രിയില്‍ ഞാന്‍ ഉറങ്ങുന്ന സമയത്ത് അവള്‍ ഞാനറിയാതെ അവനെ കാണാന്‍ പോവുമായിരുന്നു. തിരികെ വരുന്ന സമയത്ത് പാണ്ഡെയുമായുള്ള ചാറ്റുകളും കോളുമെല്ലാം ഡിലീറ്റ് ചെയ്യും. ഒരു വര്‍ഷത്തോളം അവളിത് തുടര്‍ന്നു. കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ പല തവണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ തര്‍ക്കങ്ങള്‍ പതിവായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
പുതുവര്‍ഷാഘോഷത്തിനായി അവള്‍ വീട്ടില്‍ പോയി. തിരിച്ചുവന്നിട്ട് പുതിയൊരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞെങ്കിലും തിരിച്ചുവന്നപ്പോള്‍ അവള്‍ ബ്രേക്ക് ആണ് ആവശ്യപ്പെട്ടത്. എത്രകാലത്തേക്ക് എന്ന് ചോദിച്ചപ്പോള്‍ അനിശ്ചിതകാലത്തേക്ക് എന്നായിരുന്നു മറുപടി. സ്‌നേഹയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ട്. എന്നിട്ടും ഞാന്‍ അവളോട് സ്‌നേഹത്തിനായി അപേക്ഷിച്ചു. എന്നാല്‍ അവള്‍ കോളേജ് അധികൃതരോട് പരാതിപ്പെടുകയാണ് ചെയ്തത്. ഞാന്‍ മസ്തിഷ്‌കാര്‍ബുദ ബാധിതനാണ്. മൂന്നാം ഘട്ടത്തില്‍ നില്‍ക്കുകയാണ്. സര്‍ജറി ചെയ്തില്ലെങ്കില്‍ രണ്ട് വര്‍ഷത്തിനകം മരിക്കും. ഞാന്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. എന്നെ സ്വാര്‍ഥന്‍, ഭീരു, ഭീകരന്‍ എന്നിങ്ങനെ എന്തുവേണമെങ്കിലും വിളിച്ചോളൂ, പ്രശ്‌നമില്ല. എന്റെ പ്രവര്‍ത്തികളില്‍ ക്ഷമ ചോദിക്കുന്നു. നല്ലൊരു മകനാകാന്‍ കഴിയാത്തതില്‍ എന്റെ മാതാപിതാക്കളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. സ്‌നേഹയുടെ മാതാപിതാക്കളോടും മാപ്പ്... നിങ്ങളുടെ മകളാകാന്‍ അവള്‍ക്ക് അര്‍ഹതയില്ല. അവള്‍ ശിക്ഷിക്കപ്പെടേണ്ടവളാണ്- വീഡിയോയില്‍ അനൂജ് പറയുന്നു.

 

Latest News