Sorry, you need to enable JavaScript to visit this website.

അരി ചാമ്പാന്‍ അരിക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍; ട്രോളല്ല യാഥാര്‍ഥ്യമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം- അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നത് ട്രോളാണെങ്കിലും വലിയ യാഥാര്‍ഥ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ഖജനാവ് കാലിയാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന തകര്‍ച്ചയില്ലാതെ ഏതറ്റംവരെയുള്ള സമരവുമായും മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. അതിന്റെ മുന്നില്‍ എല്‍ഡിഎഫിനെ മുട്ടുകുത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്തു. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് സര്‍ക്കാറിനും പാസ് മാര്‍ക് പോലും നല്‍കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാല്‍ പ്രതിപക്ഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എന്തിനാണ് ജയിലില്‍ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
രാവിലെ ഏഴ് മുതല്‍ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചിരുന്നു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നു.

 

Latest News