അസ്ഥികൂടം 30 വര്‍ഷം മുമ്പ് മരിച്ചയാളുടേതെന്ന് സൂചന, പുഴയില്‍ ഒഴുക്കിയെന്ന് മകന്‍

പെരിന്തല്‍മണ്ണ-കുന്തിപ്പുഴയില്‍ മണലായ കണ്ടന്‍ചിറ കടവിന് സമീപം കാണപ്പെട്ട അസ്ഥികൂടം 30 വര്‍ഷം മുമ്പു മരിച്ചയാളുടേതാണെന്ന് സൂചന. പുഴയുടെ സമീപപ്രദേശത്തു തന്നെയുള്ള ഇയാളുടെ മകന്‍ ഇതു സംബന്ധിച്ച് പോലീസിനു മൊഴി നല്‍കി. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.  30 വര്‍ഷം മുമ്പു  85-ാം വയസില്‍ മരിച്ച പിതാവിന്റെ മൃതദേഹം വീടിനു സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിര്‍മിക്കുന്നതിനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്ച അസ്ഥികൂടം ലഭിച്ചത്. ബുധനാഴ്ച രാത്രി ഇതു പുഴയില്‍ ഒഴുക്കുകയായിരുന്നു. എന്നാല്‍ വെള്ളം കുറവായതിനാല്‍ ഒഴുകിപ്പോയില്ലെന്നാണ് മകന്‍ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നു മകനില്‍ നിന്നു പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

Latest News