താനൂർ - മന്ത്രി വി അബ്ദുറഹിഹ്മാനെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മന്ത്രി അബ്ദുറഹ്മാൻ മരണ വ്യാപാരിയാണെന്നും താനൂരിൽ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണമെന്നും ഷാജി ആവശ്യപ്പെട്ടു. താനൂരിൽ രാഷ്ട്രീയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി അബ്ദുറഹിമാൻ. താൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മന്ത്രി മറുപടി നൽകിയിട്ടില്ലെന്നും ഷാജി പറഞ്ഞു.
താനൂർ ബോട്ടപകടത്തിന് പിന്നാലെ മന്ത്രി വി അബ്ദറഹ്മാനും ഷാജിയും തമ്മിൽ രൂക്ഷമായ വാക്‌പോര് അരങ്ങേറിയിരുന്നു. ഓഖി ദുരന്തമുണ്ടായിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് പോകാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ, താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ വഴിയൊരുക്കിയത് ലീഗിന്റെ സൗമനസ്യമാണെന്നും ഷാജി പറഞ്ഞത് മന്ത്രി അബ്ദുറഹ്മാനെ ചൊടിപ്പിച്ചിരുന്നു.
ഷാജി ലീഗിലെ തീവ്രവാദികളുടെ നേതാവാണെന്നും ഷാജിയുടെ വീട്ടിലടക്കം തങ്ങൾ കടന്നുകയറുമെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ആർക്കും തന്റെ വീട്ടിലേക്ക് കടന്നുവരാമെന്നും എന്നാൽ, അബ്ദുറഹ്മാൻ ഭീഷണിപ്പെടുത്തി ആളാകാൻ നോക്കേണ്ടെന്നും വീട്ടിലേക്ക് വരും മുമ്പ് താനൂർ ബോട്ടപകടത്തിന്റെ ചോരക്കറ കഴുകി വൃത്തിയാക്കണമെന്നും ഷാജി തിരിച്ചടിച്ചിരുന്നു. ഇതേച്ചൊല്ലി ലീഗും-സി.പി.എമ്മും തമ്മിൽ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ച നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ ആരോപണവും. പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.






