സൗദിയില്‍നിന്ന് ഹജിന് പോകുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മക്ക - ഹജ് കര്‍മം നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന് ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ ഏകീകൃത കരാര്‍ ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്നു. തീര്‍ഥാടകരുടെയും സര്‍വീസ് കമ്പനികളുടെയും ബാധ്യതകളും കര്‍ത്തവ്യങ്ങളും വ്യക്തമായി നിര്‍ണയിക്കുന്ന ഏകീകൃത കരാര്‍ സര്‍വീസ് കമ്പനികള്‍ നിര്‍ബന്ധമായും പാലിക്കണം.  എല്ലാ വിഭാഗങ്ങളിലും പെട്ട ഹജ് പാക്കേജുകള്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്.
ഹജ് കാലത്ത് സര്‍വീസ് കമ്പനികള്‍ ശുചീകരണ ജോലികള്‍ക്കു വേണ്ടത്ര ജോലിക്കാരെ ലഭ്യമാക്കലും സെക്യൂരിറ്റി ജീവനക്കാരെ ഏര്‍പ്പെടുത്തലും നിര്‍ബന്ധമാണെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഹജ് അനുമതി പത്രത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വീസ് കമ്പനികള്‍ അധിക തുക ഈടാക്കാന്‍ പാടില്ല. മക്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഹജ് അനുമതി പത്രം തീര്‍ഥാടകര്‍ക്ക് സര്‍വീസ് കമ്പനികള്‍ കൈമാറിയിരിക്കണം. തീര്‍ഥാടകരുടെ പേര്‍, രാജ്യം, പുണ്യസ്ഥലങ്ങളില്‍ സര്‍വീസ് കമ്പനികളുടെ തമ്പുകളുടെ വിലാസം എന്നിവയെല്ലാം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് തീര്‍ഥാടകര്‍ക്ക് നല്‍കലും നിര്‍ബന്ധമാണ്.
സര്‍വീസ് കമ്പനി ഉടമയുടെയും മാനേജറുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകളും പുണ്യസ്ഥലങ്ങളിലെ ആസ്ഥാനങ്ങളും വ്യക്തമാക്കുന്ന വളകളും തീര്‍ഥാടകര്‍ക്ക് നല്‍കിയിരിക്കണം. ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള മതകാര്യ വിദഗ്ധന്റെ സേവനം പുണ്യസ്ഥലങ്ങളില്‍ സര്‍വീസ് കമ്പനി ലഭ്യമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ജംറയില്‍ 250 തീര്‍ഥാടകര്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഗൈഡുമാരെ നിയോഗിക്കണം.
തെരഞ്ഞെടുക്കുന്ന ഹജ് പാക്കേജ് അനുസരിച്ച പൂര്‍ണ നിരക്ക് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി തീര്‍ഥാടകര്‍ അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. കല്ലേറ് കര്‍മത്തിനും ഹറമിലേക്ക് പോകുന്നതിനും മറ്റും നിശ്ചയിച്ചു നല്‍കുന്ന സമയക്രമങ്ങള്‍ തീര്‍ഥാടകര്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഇ-ട്രാക്ക് വഴി ഒപ്പുവെക്കുന്ന കരാര്‍ തുകക്കു പുറമെ അധിക പണമൊന്നും സര്‍വീസ് കമ്പനികള്‍ക്ക് നല്‍കാന്‍ പാടില്ല. മുസ്ദലിഫയില്‍ എച്ച് വിഭാഗം തമ്പുകളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ രാപ്പാര്‍ക്കലും നിര്‍ബന്ധമാണ്.
സര്‍വീസ് കമ്പനികളുടെ ഭാഗത്തുള്ള വീഴ്ചകളെയും നിയമ ലംഘനങ്ങളെയും കുറിച്ച് ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിയെ അറിയിച്ചിരിക്കണം. സര്‍വീസ് കമ്പനികള്‍ക്കെതിരായ പരാതികള്‍ സ്വീകരിക്കുന്ന അവസാന ദിവസം മുഹറം പതിനഞ്ച് ആണെന്നും ഏകീകൃത കരാര്‍ വ്യക്തമാക്കുന്നു.
 

Latest News