Sorry, you need to enable JavaScript to visit this website.

സിലിണ്ടറില്‍ തൂക്കക്കുറവ്: ഓയില്‍ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം

കൊച്ചി- പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ ഐ ഒ സി തട്ടിപ്പ് നടത്തിയെന്ന കേസില്‍ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിനു നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. 

രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്നാണ് എറണാകുളം തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി. വി. കുര്യന്‍ ആണ് ഓയില്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

പരാതിക്കാരന് ലഭിച്ച സീല്‍ ചെയ്ത നിറസിലിണ്ടര്‍ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായി. ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിത്തിന്റെ റിപ്പോര്‍ട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്.

ലീഗല്‍ മെട്രോളജി വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫില്ലിംഗ് സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിറസിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപ ഓയില്‍ കമ്പനിക്ക് അന്ന് പിഴ ചുമത്തി.

'ഇപ്രകാരമുള്ള സംഭവം പരാതിക്കാരന്റെ മാത്രം പ്രശ്നമല്ലെന്നും ഉപഭോക്താക്കള്‍ക്ക് വിപുലമായ രീതിയില്‍ ഗ്യാസിന്റെ അളവില്‍ കൃതൃമം നടത്തി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും ഡി. ബി. ബിനു അധ്യക്ഷനും  വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി. എന്‍. എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.

നിരവധി ഉപഭോക്താക്കാള്‍ ചൂഷണത്തിന് വിധേയരായെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ഒരു ക്ലാസ് ലിറ്റിഗേഷനിലൂടെ മാത്രമേ  എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാവൂ.
അതിനാല്‍ നഷ്ടപരിഹാരം പരാതിക്കാരനില്‍ മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിടുകയാണുണ്ടായത്.

Latest News