ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റിലായത് 4 ലക്ഷം പ്രഖ്യാപിച്ച സഫീര്‍

പാലക്കാട്- പാലക്കാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ  എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി സ്വദേശി കെ.വി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും കൃത്യത്തിലും ഇയാള്‍ പ്രതിയാണെന്ന് എന്‍.ഐ.എ പറയുന്നു.  ഒളിവില്‍ പോയ ഇയാളുടെ തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍ 16 നാണ് അക്രമികള്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ്  അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേര്‍ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയത്. മൂന്ന് പേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Latest News