Sorry, you need to enable JavaScript to visit this website.

വ്യവസായിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തവര്‍ പിടിയില്‍

കണ്ണൂര്‍- സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി ഓഫീസില്‍ അതിക്രമിച്ചു കയറി വ്യവസായിയെ  അക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ മൂന്നംഗ സംഘം പിടിയില്‍. വ്യവസായിയും ബില്‍ഡറുമായ പയ്യാമ്പലം റാഹത്ത് മന്‍സിലിലെ പി.പി.എം ഉമ്മര്‍കുട്ടിയെ ആക്രമിച്ച കേസില്‍ കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂര്‍ കള റോഡ് ബൈത്തുല്‍ സലാമിലെ നൗഫല്‍ മുഹമ്മദ് (38), മട്ടന്നൂര്‍ മരുതായി പാറ കണ്ടിയിലെ ശിഹാബ്(35) എന്നിവരെയാണ് ടൗണ്‍ സ്‌റ്റേഷന്‍ സി.ഐ,  പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ആറാം തീയതി രാത്രി 8 മണിയോടെ പയ്യാമ്പലം സ്വദേശിയായ വ്യവസായി ഉമ്മര്‍ക്കുട്ടിയുടെ മെട്രോ സൂപ്പര്‍ മാര്‍ക്കറ്റിലെ ഓഫീസില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ അക്രമം നടത്തിയത്. മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിച്ച് ഫോണ്‍ കവരുകയായിരുന്നു. പരാതിക്കാരന്റെ ഫോണ്‍ തട്ടിയെടുത്ത് അതിലെ വ്യക്തിഗത വീഡിയോ ദൃശ്യങ്ങള്‍ കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോണ്‍ തട്ടിയെടുക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത് ഹാരിസ് ആയിരുന്നു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Latest News