പത്തനംതിട്ട - കാർ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിന്റെ സുഹൃത്തിനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നിയിലാണ് സംഭവം.
വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവിന്റെ പരാതിയുടേയും യുവതിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഏപ്രിൽ 26ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവരെ കാണാനായി ദമ്പതികൾ ആശുപത്രിയിൽ പോകാനിരിക്കെ, സുഹൃത്തുക്കളായ വേറെയും ചിലർ കൂടി അതോടൊപ്പം ചേർന്നു. ആളുകൾ കൂടുതലായതിനാൽ ഭർത്താവ് മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
തുടർന്ന് യുവതി ബന്ധുവിനും ഭർത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം കാറിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. വഴിക്കുവെച്ച് ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം 31-കാരിയായ യുവതി സംഭവങ്ങൾ വിവരിച്ചതോടെ, ഭർത്താവ് കോന്നി പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ ഇന്ധനം തീർന്നതിനാലാണ് വൈകിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.