Sorry, you need to enable JavaScript to visit this website.

ഒരു മുസ്ലിമും ചതിയുടെ വിഷം പുരട്ടി പിന്നാലെ വന്നില്ല; അനുഭവം വിവരിച്ച് ശ്രീജ നെയ്യാറ്റിങ്കര

കോഴിക്കോട്- വിദ്വേഷം വിളമ്പുന്ന ദി കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ ഒരു പതിറ്റാണ്ടോളം മുസ്ലിംകള്‍ക്കിടയില്‍ രാഷ്ട്രീയ ജീവിതം നയിച്ചയാള്‍ വിശദീകരണത്തോടെ പ്രശസ്ത സമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിങ്കരയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
ഒരു മാധ്യമ സുഹൃത്ത് 'കേരള സ്‌റ്റോറി'  കാണാന്‍ പോയാലോ എന്നെന്നോട് ചോദിച്ചു .. വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ സിനിമ കണ്ടിട്ട് ശ്രീജയ്ക്ക് അഭിപ്രായം പറയാമല്ലോ എന്ന് പറഞ്ഞു  .. ടീസര്‍ കണ്ടതില്‍ നിന്ന് എന്താണ് സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്നും , ഒരു സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമ കാണാതെ തന്നെ മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്നും ഞാന്‍ ഉറപ്പിച്ച് തന്നെ പറഞ്ഞു   ..
കേരളത്തിലെ ഒരു ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ ആസിഫ എന്ന മുസ്ലീം പെണ്‍ കുട്ടിയുടെ 'ചതി'യില്‍ വീഴുന്ന ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദു പെണ്‍കുട്ടി ഒടുവില്‍ ഐ എസിലേക്കെത്തുന്നതാണല്ലോ യഥാര്‍ത്ഥ കഥയായി വിദ്വേഷ പ്രചാരകര്‍ സിനിമയിലൂടെ അവതരിപ്പിക്കുന്നത് .. ആ പെരുംനുണക്കഥ  കണ്ട് ഞെട്ടുന്ന, മുസ്ലീങ്ങളെ സംശയിക്കുന്ന  സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ  ..  

നിങ്ങള്‍ക്കെന്തറിയാം മുസ്ലീങ്ങളെ കുറിച്ച്?
ഈ പോസ്‌റ്റെഴുതുന്ന ഞാന്‍ ഒരു പതിറ്റാണ്ടോളം,  മുഴുവന്‍ സമയവും രാഷ്ട്രീയ ജീവിതം നയിച്ചത് മുസ്ലീങ്ങള്‍ക്കിടയിലാണ്  ..  എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട് .. അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചും അവരോടൊപ്പം രാപകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്തുമുള്ള എന്റെ ജീവിതത്തില്‍ 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,  നിങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ടെന്ന'ല്ലാത്ത സ്‌നേഹ വാക്കുകള്‍ക്കപ്പുറം ഒരു മത പരിവര്‍ത്തനത്തെ കുറിച്ചും അവരാരും  സംസാരിച്ചിട്ടില്ല  ... ഒരു ചതിയിലും ആരും എന്നെ പെടുത്തിയിട്ടില്ല   ... ഒരു നരകവും കാണിച്ച് അവരെന്നെ ഭയപ്പെടുത്തിയിട്ടില്ല  .. കേരളത്തിലെ മിക്കവാറും എല്ലാ മുസ്ലീം ഗ്രൂപ്പുകളില്‍ പെട്ട മനുഷ്യരുമായി സൗഹൃദമുള്ള ഒരു സ്ത്രീയാണ് ഞാന്‍  ..  അവരുമായി രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുണ്ട് താനും ..  എന്നെ വ്യക്തിയധിക്ഷേപം നടത്തുകയും തെറിവിളിക്കുകയും ഒക്കെ ചെയ്തിട്ടുള്ള മുസ്ലീങ്ങളുണ്ട് ..
എന്നാല്‍ മുസ്ലീങ്ങളെ ചൂണ്ടി അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയും പെണ്ണുങ്ങളെ ചതിച്ചും നടക്കുന്ന തീവ്രവാദികള്‍ എന്ന പെരും നുണ പ്രചാരണം നടത്തുമ്പോള്‍ മൗനം പാലിക്കും എന്ന് കരുതരുത്   ...

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനും എത്രയോ മുന്‍പ് നിങ്ങള്‍ ഭീകരവല്‍ക്കരിക്കുന്ന മലപ്പുറം എന്ന ജില്ലയെ എനിക്കറിയാം  ... ജില്ലയുടെ മുക്കിലും മൂലയിലും  വാഹന പ്രചാരണ യാത്ര നടത്തിയിട്ടുള്ളവരാണ് ഞാനും ഇപ്പോഴത്തെ ആലത്തൂര്‍ എം പി ആയിരിക്കുന്ന പ്രിയ സുഹൃത്ത് രമ്യാ ഹരിദാസും ..  ഞങ്ങള്‍ രണ്ടാളും 2008-09 കാലഘട്ടത്തില്‍ ഏകതാ പരിഷത്ത്  നേതാക്കളായിരുന്നു ...  ഞങ്ങള്‍ അക്കാലത്ത് കിടന്നുറങ്ങിയിട്ടുള്ള എത്രയെത്ര മുസ്ലീം വീടുകള്‍  ..  ഞങ്ങളെ പിടിച്ച് ആരും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ല, ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല .... ഒരു മുസ്ലീമും ചതിയുടെ വിഷം പുരട്ടി ഞങ്ങള്‍ക്ക് പിന്നാലെ വന്നിട്ടില്ല ...
ഇപ്പോഴും ഞാന്‍ മലബാര്‍ മേഖലയില്‍ പോയാല്‍ മിക്കപ്പോഴും താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ  മുസ്ലീം വീടുകളില്‍ നിന്നാണ് .. മുസ്ലീങ്ങളോടൊപ്പമാണ് കൂടുതലും യാത്ര ചെയ്യുന്നത് ..  ആരും എന്നെ പിടിച്ച് ഐ എസില്‍ ചേര്‍ത്തിട്ടില്ല ... എന്റെ ഒരു മുസ്ലീം സുഹൃത്തുക്കളും എന്നെ ഇസ്ലാം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടില്ല ...
എന്നെ മകളെ പോലെ സ്‌നേഹിച്ചിരുന്ന, ഉമ്മസ്‌നേഹം ആവോളം ഞാന്‍ അനുഭവിച്ചിരുന്ന ഒരു സ്ത്രീയുണ്ട് മലപ്പുറത്ത്  ..   പേര് ഇ സി ആയിഷ ?...  വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവാണ് .. എന്ത് പറയാനും പരസ്പരം സ്വാതന്ത്ര്യം ഉണ്ടായിരുന്ന അവര്‍ പോലും എന്നോട് സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിക്കുകയോ നരകത്തെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല ...

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം 'കേരള സ്‌റ്റോറി'  കണ്ട ശേഷം കുറേ സംഘിണി പെണ്‍കുട്ടികള്‍ ഇത് തങ്ങളുടെ കഥയാണ്,  എന്റെ ചേച്ചിയുടേയും അമ്മായിയുടേയും കുഞ്ഞമ്മയുടേയും കഥയാണെന്നുമൊക്കെ പറഞ്ഞു കൊണ്ട് തങ്ങളെ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച മുസ്ലീം പെണ്‍ കുട്ടികളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് കണ്ടിരുന്നു ... എന്തൊരു ദുഷ്ട കൂട്ടങ്ങളാണ് സംഘിണി പെണ്‍കുട്ടികളേ നിങ്ങള്‍ .. നിങ്ങളോട് ഇഷ്ടമുള്ള നിങ്ങളുടെ മുസ്ലീം കൂട്ടുകാരികള്‍ ചിലപ്പോള്‍ അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ നന്മയെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും  അതിനെ ഐ എസിലേക്ക് റിക്രൂട്ട് മെന്റ് നടത്താന്‍ ആണെന്നൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ പറയുന്ന നിങ്ങളോളം വിഷങ്ങള്‍ ഈ ഭൂമിയില്‍ വേറെ കാണില്ല  ...

മുസ്ലീങ്ങളെ കുറിച്ച് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍  നിനക്കൊക്കെ ഒരസ്വസ്ഥതയും തോന്നുന്നില്ലേ?
ഈ തോന്ന്യാസം മുഴുവന്‍ ഒരു ജനവിഭാഗത്തിനെതിരെ പറഞ്ഞു കൂട്ടിയിട്ട് എങ്ങനെ നിനക്കൊക്കെ സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയുന്നു?
നുണയ്ക്കിരയാകുന്ന മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ കുറിച്ച് നീയൊക്കെ ആലോചിക്കാറുണ്ടോ ?
നിങ്ങളുടെ വിദ്വേഷ പ്രചാരണങ്ങള്‍ കാരണം കൊടിയ ദുരിതം പേറാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഹൃദയ വേദനയുടെ ആഴം നിനക്കൊക്കെ ഊഹിക്കാന്‍ കഴിയുമോ?
നിങ്ങളുടെ വെറുപ്പിനിരയാക്കപ്പെടുന്ന ഈ രാജ്യത്തെ മുസ്ലീങ്ങളുടെ കണ്ണീരും രക്തവും നിങ്ങളെ വേട്ടയാടില്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?
കൈകളില്‍ വാളേന്തിയ കശാപ്പുകാരനെപ്പോലെ നില്‍ക്കുന്ന ഒരു ഭരണാധികാരിയെ അതിജീവിച്ചു കൊണ്ടാണ് ഓരോ നിമിഷവും ഇന്ത്യന്‍ മുസ്ലീങ്ങള്‍ കടന്നു പോകുന്നത് അവരെ വീണ്ടും വീണ്ടും നുണയില്‍ മുക്കി കൊല്ലാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു പെണ്‍കുട്ടികളേ  ...?
ഇന്ത്യയെന്ന ജനാധിപത്യ  മതേതര രാജ്യത്തിന്റെ ദുരന്തവും അത്യാപത്തുമാണ് സംഘപരിവാര്‍  ... സംഘ പരിവാര്‍ കാരണമാണ് ഒരു ജനതയ്ക്ക് നിരന്തരം രക്തവും കണ്ണീരും ഒഴുക്കേണ്ടി വരുന്നത്  ... സ്വേച്ഛാധിപതികള്‍ കാരണം,  മര്‍ദ്ദകര്‍ കാരണം ജീവിക്കാനുള്ള അവകാശങ്ങള്‍ നഷ്ടപ്പെട്ട ഒരു ജനതയാണ് ഇന്നീ രാജ്യത്തുള്ളത്  ....
വിധേയത്വത്തിന്റെ നിഴലില്‍ ജീവിക്കാന്‍ മനസില്ലാത്തവരാണ് ആ ജനതയെന്ന് വിദ്വേഷ പ്രചാരകര്‍ ഓര്‍ക്കുന്നത് നല്ലതാണ് ....
മരണം സത്യത്തേക്കാള്‍ ദുര്‍ബലമാണെന്ന ബോധമുള്ള ഒരു മനുഷ്യനും നിങ്ങളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ റാന്‍ മൂളി നില്‍ക്കില്ല എന്ന് നിങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്   ...

 

Latest News