Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ട് ലഹരി  മാഫിയ, രക്ഷിതാക്കള്‍ കരുതിയിരിക്കുക 

തിരുവനന്തപുരം- തലസ്ഥാന നഗരിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ. കാരിയര്‍മാരും വില്‍പ്പനക്കാരുമാക്കാന്‍ എളുപ്പമുള്ളതിനാല്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെയാണ് ലഹരിമാഫിയ കെണിയിലാക്കുന്നത്. ഒരു മാസത്തിനിടെ മാതാപിതാക്കളുടെ മൂന്ന് പരാതികളാണ് എക്‌സൈസിന് ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെക്കുറിച്ചുള്ളതാണ് ഇവ.
എക്‌സൈസും പോലീസും നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലും ലഹരി ഉപയോഗം വന്‍തോതിലാണെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ലഹരി നല്‍കി അവരെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
ലഹരിമാഫിയ 10 വയസ് മുതലുള്ള വിദ്യാര്‍ത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വലയിലാക്കുന്നതായ പരാതികളാണ് എക്‌സൈസിന് ലഭിക്കുന്നതിലേറെയും. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുള്ളവര്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുന്നവര്‍, ആയമാരുടെ സംരക്ഷണയിലുള്ളവര്‍ തുടങ്ങിയ കുട്ടികളെയാണ് ലഹരിമാഫിയ നോട്ടമിടുന്നതെന്നാണ് എക്‌സൈസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ലഹരിമാഫിയ വിദ്യാര്‍ത്ഥിനികളെ വലയിലാക്കുന്നത് സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റാഗ്രാം അടക്കമുള്ളവ വഴിയാണ്. സൗഹൃദം സ്ഥാപിച്ച ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടും. പിന്നീട് മുന്തിയ ഹോട്ടലുകളിലെത്തിച്ച് ഭക്ഷണം വാങ്ങി നല്‍കും. തുടര്‍ന്ന് രാസലഹരിയായ എം.ഡി.എം.എ ഭക്ഷണത്തില്‍ അല്‍്പം കലര്‍ത്തി നല്‍കും. ഒരിക്കല്‍ ഉപയോഗിച്ചാല്‍ അടിമയാക്കുന്ന ലഹരിയാണിത്. പിന്നീട് ലഹരി ലഭിക്കാന്‍ കുട്ടികള്‍ മാഫിയാസംഘത്തിലെ യുവാക്കളുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കും.വിദ്യാര്‍ത്ഥിനികളിലൂടെ മാഫിയാസംഘം ലക്ഷ്യമിടുന്നത് ലഹരിക്കച്ചവടത്തിനും ചൂഷണത്തിനുമാണ്. സ്‌കൂളുകളിലടക്കം നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് ലഹരിക്ക് കുട്ടികളെ അടിമകളാക്കുകയാണ് ലക്ഷ്യം. പിന്നീട് ഇവരെ കച്ചവടത്തിനും ലഹരി കടത്തിനുമുപയോഗിക്കും. ഏതാനും വര്‍ഷത്തിനിടെ നൂറിലേറെ പരാതികളുണ്ടായിട്ടുണ്ടെങ്കിലും ലഹരി മാഫിയയെ ഇതുവരെ പൂട്ടാനായിട്ടില്ല.
 

Latest News