ധാക്ക- ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് 'മോഖ' കരയിലെത്തി. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിലെത്തുന്ന മോഖ ബംഗ്ലാദേശ്, മ്യാൻമർ തീരങ്ങളിൽ കനത്തനാശം വിതച്ചേക്കും. ബംഗ്ലാദേശിലെ സെൻറ് മാർട്ടിൻസ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുണ്ട്.
മ്യാൻമറും ബംഗ്ലദേശും പതിനായിരത്തിലധികം ആളുകളെ ഇതോടകം ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശിൽ മാത്രം അഞ്ചു ലക്ഷത്തോളം പേരെ ഒഴിപ്പിക്കും. നാലായിരത്തിൽ അധികം സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചു. രോഹിൻഗ്യൻ അഭയാർഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ് ബസാർ ജില്ലയിൽ ഉൾപ്പെടെ അതീവജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേരളത്തിൽ ചില സ്ഥലങ്ങളിൽ മേയ് 15 മുതൽ മേയ് 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.