റിയാദ് - മരഉരുപ്പടി വ്യാപാര മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ സിറിയക്കാരനെയും ഇതിനാവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപ ലൈസൻസ് നേടാതെ റിയാദിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ സിറിയക്കാരൻ അലി ബിൻ ഹസൻ അൽഉജൈൽ, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ റുവൈശിദ് അൽഅനസി എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും കോടതി പിഴ ചുമത്തി.
ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.
സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് സിറിയക്കാരന് ആജീവനാന്ത വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും വിധിയുണ്ട്.
ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷന് നിരക്കാത്ത നിലക്ക് ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകളാണ് സിറിയക്കാരൻ നടത്തിയിരുന്നത്. നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിച്ചിരുന്ന പണം സിറിയക്കാരൻ വിദേശത്തേക്ക് അയക്കുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു.