അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂദല്‍ഹി- ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന സുപ്രിം കോടതി. അന്വേഷണത്തിന് ആറു മാസം കൂടി വേണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡിന്റെ (സെബി) ആവശ്യം പരിഗണിക്കവെയാണ് സുപ്രിം കോടതി കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് അറിയിച്ചത്. എങ്കിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി അനുവദിക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഓഹരി വിപണയില്‍ കൃത്രിമം നടത്തിയെന്നത് ഉള്‍പ്പടെ ഗുരുതര ചട്ടലംഘനങ്ങളാണ് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. അദാനി ഗ്രൂപ്പിന്റേത് സങ്കീര്‍ണ ഇടപാടുകളാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് സെബി കോടതിയില്‍ അറിയിച്ചത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇടപാടുകളുണ്ടെന്നും ദേശീയ, രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ മുഖേന നടന്ന ഇടപാടുകളും പരിശോധിക്കേണ്ട്തിനാല്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നായിരുന്നു സെബി അറിയിച്ചത്. 

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ജെ. ബി. പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മെയ് 15ന് കേസ് വീണ്ടും പരിഗണിക്കും.

Latest News