ഹജ് ക്യാംപ് ഒരുക്കങ്ങള്‍ തുടങ്ങി, കേരളത്തില്‍നിന്ന് അവസരം 11,010 തീര്‍ഥാടകര്‍ക്ക്

കൊണ്ടോട്ടി- ഈ വര്‍ഷം കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള ഹജ് ക്യാംപ് ഒരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂണ്‍ നാലുമുതലാണ് ഈ വര്‍ഷത്തെ ഹജ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേരളത്തില്‍നിന്ന് ഈ വര്‍ഷം 11,010 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇവരില്‍ 6778 പേരും സ്ത്രീകളാണ്.
അവസരം ലഭിച്ചവരില്‍ 6322 പേര്‍ കരിപ്പൂരില്‍നിന്നും 2213 പേര്‍ കൊച്ചിയില്‍ നിന്നും 1796 പേര്‍ കണ്ണൂരില്‍ നിന്നുമാണ് ഹജിന് പോകുന്നത്.ഹജ് അവസരം ലഭിച്ചവരില്‍ 491 പേര്‍ ഇതിനകം യാത്ര റദ്ദാക്കിയിട്ടുണ്ട്. ഈ സീറ്റുകളടക്കം വെയിറ്റിംങ് ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കിയതോടെയാണ് 11,010 പേര്‍ക്ക് അവസരം ലഭ്യമായത്.
മൂന്ന് ഹജ് ക്യംപുകളിലേയും രജിസ്‌ട്രേഷന്‍, പ്രോഗ്രാം, ട്രാന്‍സ്‌പോര്‍ട്, അക്കമഡേഷന്‍, സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, വാട്ടര്‍ സപ്ലൈ, മീഡിയ,വൊളന്റീയര്‍, ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍, തസ്‌ക്കിയ തുടങ്ങിയ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപരേഖ തയ്യാറാക്കി.കരിപ്പൂരില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും കൊച്ചിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ,കണ്ണൂരില്‍ പി.ടി.എ റഹീം എം.എല്‍.എ എന്നിവരെയാണ് ഹജ് ക്യാംപിന്റെ ചെയര്‍മാന്മാരായി തെരഞ്ഞെടുത്തത്.ക്യാംപിലെ വിവിധ സേവനങ്ങള്‍ക്കുള്ള ക്വട്ടേഷന്‍ സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി.

 

 

Latest News