Sorry, you need to enable JavaScript to visit this website.

ട്വിറ്റര്‍ സി. ഇ. ഒ സ്ഥാനം മസ്‌ക് ഒഴിയുന്നു; പകരം ലിന്‍ഡ യാക്കാരിനോ

സാന്‍ഫ്രാന്‍സിസ്‌കോ- ട്വിറ്റര്‍ സി. ഇ. ഒ സ്ഥാനത്തു നിന്നും ഇലോണ്‍ മസ്‌ക് ഒഴിയുന്നു. ട്വിറ്ററിന്റെ പുതിയ സി. ഇ. ഒയെ കണ്ടെത്തിയെന്നും ആറാഴ്ചയ്ക്കകം പുതിയ സി. ഇ. ഒ സ്ഥാനം ഏറ്റെടുക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ സ്ഥാനത്തേക്കാണ് മസ്‌ക് മാറുന്നത്. 

പുതിയ സി. ഇ. ഒ ആരാണെന്ന് മസ്‌ക് ആദ്യ ട്വീറ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും കോംകാസ്റ്റിന്റെ എന്‍. ബി. സി യൂണിവേഴ്‌സലിലെ ലിന്‍ഡ യാക്കാരിനോയാണ് പുതിയ മേധാവിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ലിന്‍ഡ യാക്കാരിനോയെ സ്ഥിരീകരിച്ച് മസ്‌ക് വിവരം പുറത്തുവിട്ടു. 

സമൂലമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനിടയില്‍ 'വളരെയധികം ജോലി' ഉണ്ടെന്നും ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്താണ് ഇപ്പോള്‍ തന്റെ ഉറക്കമെന്നും മസ്‌ക് പറഞ്ഞിരുന്നു. ഡിസംബറില്‍, മസ്‌ക് തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് സി.  ഇ. ഒ സ്ഥാനം ഒഴിയണോ എന്ന് ചോദിച്ചപ്പോള്‍ 57.5 ശതമാനം പേര്‍ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. 

ടെസ്ല ഇന്‍കോര്‍പ്പറേഷന്റെയും സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്റെയും സി. ഇ. ഒ കൂടിയായ മസ്‌കിന്റെ ട്വിറ്ററിലെ തന്റെ പെട്ടെന്നുള്ള നയം മാറ്റങ്ങള്‍ക്കും മറ്റ് ബിസിനസുകളോടുള്ള അവഗണനയ്ക്കും വിമര്‍ശനത്തിനിരയായിട്ടുണ്ട്. ട്വിറ്ററിന്റെ രക്ഷിതാവിന്റെ കോര്‍പ്പറേറ്റ് നാമം അദ്ദേഹം തന്റെ എല്ലാ ബിസിനസ്സുകളുടെയും രക്ഷിതാവാകാന്‍ കഴിയുന്ന ഒരു സ്ഥാപനം എന്ന കാഴ്ചപ്പാടോടെ എക്സ് ഹോള്‍ഡിംഗ്സ് എന്നാക്കി മാറ്റി. 

സോഷ്യല്‍ മീഡിയയ്ക്കപ്പുറം സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ 'എല്ലാത്തിനുമുള്ള ആപ്പ്' ആയി ട്വിറ്റര്‍ നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മസ്‌ക് പറഞ്ഞു.

ട്വിറ്ററിലെ മാറ്റങ്ങള്‍ പരസ്യക്കാരുടെ പിന്മാറ്റം ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ക്കു കാരണമായി. മസ്‌കിന്റെ ഉടമസ്ഥതയില്‍ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കുക എന്ന വലിയ ബാധ്യത അടുത്തതായി ചുമതലയേല്‍ക്കുന്ന സി. ഇ. ഒയ്ക്ക് നേരിടേണ്ടിവരും. 2022ന്റെ തുടക്കം മുതല്‍ ദൈനംദിന ഉപയോക്താക്കളില്‍ നേരിയ വര്‍ധനവുണ്ടായിട്ടും പരസ്യത്തില്‍ 'വലിയ ഇടിവ്' സംഭവിച്ചതിന്റെ ഫലമായി ട്വിറ്ററിന്റെ വരുമാനം ഒക്ടോബര്‍ മുതല്‍ 50 ശതമാനം കുറഞ്ഞതായി മാര്‍ച്ചില്‍ മസ്‌ക് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 44 ബില്ല്യണ്‍ യു എസ് ഡോളര്‍ മുടക്കി ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെയാണ് മസ്‌ക് ട്വിറ്റര്‍ സി. ഇ. ഒ സ്ഥാനത്തെത്തിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ആദ്യം അന്നത്തെ സി. ഇ. ഒ. പരാഗ് അഗര്‍വാളിനെ പുറത്താക്കിയതില്‍ തുടങ്ങി കടുത്ത നടപടികളാണ്  സ്വീകരിച്ചുകൊണ്ടിരുന്നത്. ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടും ലോഗോ മാറ്റിയും മസ്‌ക് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

Latest News