ലക്‌നൗ - ദലിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കമിതാക്കളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ഉത്തർ പ്രദേശിലെ ഉന്നാവിലാണ് സംഭവം. കയംപൂർ നിവർവര ഗ്രാമത്തിലെ ഒരു മാവിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ അച്ഛൻ അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. 17-കാരിയായ പെൺകുട്ടി താക്കൂർ വിഭാഗത്തിൽ പെട്ടയാളാണ്. 19-കാരനായ യുവാവ് ദലിതനാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു തലേന്ന് മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ യുവാവിന്റെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു, തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കുടുംബമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു. യുവാവിനെയാണ് പെൺകുട്ടിയുടെ കുടുംബം ആദ്യം കൊന്നത്. പിന്നീട് മകളെയും കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നു.
മാർച്ചിൽ ഇരുവരും ഒളിച്ചോടിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ഇരുവരെയും കണ്ടെത്തിയിരുന്നു. യുവാവ് ഇടക്കിടെ പെൺകുട്ടിയുടെ ഗ്രാമത്തിലെത്തി, കുട്ടി പ്രായപൂർത്തിയായാൽ താൻ അവളെ വിവാഹം കഴിക്കുമെന്ന് പറയാറുണ്ടായിരുന്നുവെന്നും നാട്ടുകാർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.