Sorry, you need to enable JavaScript to visit this website.

വരന്റെ വീട് പിടിച്ചില്ല, തൃശൂരില്‍ താലികെട്ട് കഴിഞ്ഞ യുവതി വരന്റെ വീട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ തിരിഞ്ഞോടി

പ്രതീകാത്മക ചിത്രം

തൃശൂര്‍ - വരന്റെ വീട് പിടിച്ചില്ല, താലി കെട്ട് ചടങ്ങ് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വീട്ടില്‍ കയറാതെ തിരിച്ചോടി. വലതുകാല്‍ വെച്ച് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ഇതേ തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.  തൃശൂരിലെ കുന്നംകുളത്ത് തെക്കും പുറത്താണ് സംഭവം നടന്നത്. അഞ്ച് സെന്റ്  ഭൂമിയിലാണ് വരന്റെ വീട്. ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട  സ്വകാര്യത ലഭിക്കില്ലെന്നാണ് വധുവിന്റെ പരാതി.  കല്യാണ മണ്ഡപത്തില്‍ താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു എത്തിയപ്പോഴാണ് താന്‍ വീട്ടിലേക്ക് കയറില്ലെന്ന് വിളിച്ച് പറഞ്ഞുകൊണ്ട്  പിന്‍തിരിഞ്ഞോടിയത്. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന്  ബലമായി പിടിച്ചു കൊണ്ടുവന്നെങ്കിലും താന്‍ വീട്ടില്‍ കയറില്ലെന്ന് നിലപാടില്‍ വധു ഉറച്ചു നിന്നു. ഇതേതുടര്‍ന്ന് കല്യാണ മണ്ഡപത്തിലായിരുന്ന വധുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വരന്റെ വീട്ടുകാര്‍ വിളിച്ചു വരുത്തി. ഇവരും വധുവിനോട് വീട്ടിലേക്ക് കയറാന്‍ പറഞ്ഞെങ്കിലും ഇല്ലെന്ന വാശിയില്‍ വധു ഉറച്ചു നിന്നു. ഒടുവില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വധുവിനെ തനിക്ക് ഇനി വേണ്ടെന്ന് വരനും വരനെ തനിക്ക് വേണ്ടെന്ന് വധുവും നിലപാടെടുക്കുകയും ചെയ്തു പോലീസെത്തി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ബുധനാഴ്ച ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് പോലീസ് വരനെ അയാളുടെ വീട്ടിലേക്കും വധുവിനെ അവരുടെ വീട്ടിലേക്കും പറഞ്ഞയക്കുകയായിരുന്നു. 

 

Latest News