എന്‍ജിനീയര്‍ ഭാര്യയെ ഏഴു തുണ്ടമാക്കി; കേസ് തെളിഞ്ഞത് ദുബായി പെട്ടി വഴി

അറസ്റ്റിലായ സാജിദ് അലി അന്‍സാരിയും സഹോദരന്മാരും.
ന്യൂദല്‍ഹി- ഭാര്യയെ ഏഴു തുണ്ടമാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിച്ച എന്‍ജിനീയര്‍ പിടിയിലായി. തെക്കു കിഴക്കന്‍ ദല്‍ഹിയിലെ സരിത വിഹാറിലാണ് ക്രൂര സംഭവം. ഭര്‍ത്താവിന് സ്ഥിരം ജോലിയില്ലാത്തതിനെ ചൊല്ലിയുള്ള കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജാമിഅയിലെ ഹാജി കോളനിക്കു സമീപം ഒഴിഞ്ഞ സ്ഥലത്ത് ഈ മാസം 21 നാണ് കാര്‍ട്ടണിലടച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പോലീസ് നിരവധി അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.  പ്രദേശത്തുനിന്ന് കാണാതായവരെ കുറിച്ചുള്ള രേഖകള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. ഇതായിരുന്നു പോലീസിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഡെപ്യൂട്ടി കമ്മീഷണല്‍ ചിന്മയ് ബിസ്വാള്‍ പറഞ്ഞു.
മൃതദേഹം അടക്കം ചെയ്തിരുന്ന കാര്‍ട്ടന്റെ മുകളില്‍ പ്രിന്റ് ചെയ്ത വിലാസമാണ് ഒടുവില്‍ കേസില്‍ വഴിത്തിരിവായത്. ഈ വിലാസത്തിലുള്ള സ്വകാര്യ കാര്‍ഗോ സ്ഥാപനത്തിലെത്തിയ പോലീസിന്  ആ പെട്ടി വന്നത് യു.എ.ഇയില്‍നിന്നാണെന്നും ഒരു ജാവേദ് അഖ്തറാണ് ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും മനസ്സിലായി. അഖ്തറിനെ തേടിപ്പിടിച്ചപ്പോള്‍ ഇതു പോലുള്ള കൂടുതല്‍ പെട്ടികള്‍ താന്‍ യു.എ.ഇയില്‍നിന്ന് വരുത്തിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ചില പെട്ടികള്‍ വീട്ടുവേലക്കാര്‍ക്ക് കൊടുത്തിരുന്നുവെന്നും പറഞ്ഞു.
ഇത്തരത്തിലൊരു ബോക്‌സ് ദല്‍ഹി ഷഹീന്‍ബാഗിലെ ഒരു വീട്ടിലുണ്ടെന്നും അവിടെ സാജിദ് അലി അന്‍സാരി എന്നയാളാണ് വാടകക്ക് താമസിച്ചിരുന്നതെന്നും അഖ്്തര്‍ വിവരം നല്‍കി. പോലീസ് അവിടെ എത്തിയപ്പോള്‍ സാജിദ് ഏതാനും ദിവസം മുമ്പ് വീട് വിട്ടു പോയെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്.
തിങ്കളാഴ്ചയാണ് പോലീസിന് സാജിദിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഹരിയാനയിലെ കുരുക്ഷേത്ര യൂനിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ സാജിദ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ജൂണ്‍ 20 ന് രാത്രി ഭാര്യ ജൂഹിയുമായി വാക്കുതര്‍ക്കം രൂക്ഷമായെന്നും ഒടുവില്‍ കൊല നടത്തിയെന്നുമാണ് ഇയാള്‍ സമ്മതിച്ചത്. 2014 ല്‍ വിവാഹിതരായ ഇവര്‍ ബിഹാറില്‍നിന്ന് ദല്‍ഹിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. 2010 മുതല്‍ സാജിദിനെ പ്രണയിച്ച ഹിന്ദു യുവതി പിന്നീട് ജൂഹിയെന്ന പേരു സ്വീകരിക്കുകയായിരുന്നു. യുവതിയുമായുള്ള ബന്ധം മാതാപാതിക്കള്‍ ഉപേക്ഷിച്ചിരുന്നു.
സാജിദിന് സ്ഥിരം ജോലിയില്ലാത്തതായിരുന്നു ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് മുഖ്യകാരണമെന്ന് പോലീസ് പറഞ്ഞു.
സഹോദരന്മാരുടെ സഹായത്തോടെയാണ് മൃതദേഹം പെട്ടിയിലടച്ച് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഉപക്ഷേച്ചതെന്നും സാജിദ് പോലസിനോട് പറഞ്ഞു.
 
 

Latest News