ദുരന്തത്തിനിടയാക്കിയത് ഓവര്‍ലോഡ്

താനൂര്‍-സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സര്‍വ്വീസ് താനൂരില്‍ വരുത്തിവച്ചത് വന്‍ദുരന്തം.സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്.ഞായറാഴ്ചയായതിനാല്‍ ഇന്നലെ ബോട്ടില്‍ കയറാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.മുപ്പത് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ നാല്‍പതിലേറെ പേരെ കയറ്റിയാണ് യാത്രയായത്.ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുമ്പ് ചിലര്‍ താക്കീത് നല്‍കിയിരുന്നു.യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാന്‍ ഇയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ ഇന്നലെ അപകടത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പോ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ അല്ല ഇവിടെ ബോട്ട് സര്‍വ്വീസ് നടത്തുന്നത്.പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ക്ക് ബോട്ട് സര്‍വ്വീസിന് അനുമതി നല്‍കുകയായിരുന്നു.അപകടം നടന്ന ഒട്ടുംപുറം ബീച്ചില്‍ അടുത്തകാലത്തായി ആയിരകണക്കിന് സഞ്ചാരികളാണ് വാരാന്ത്യങ്ങളില്‍ എത്താറുണ്ടായിരുന്നത്.ടിക്കറ്റ് നല്‍കി നിയമപ്രകാരമുള്ള യാത്രയല്ല ഇവിടെ നടക്കുന്നത്.യാത്രക്കാരുടെ വിവരങ്ങളൊന്നും ശേഖരിക്കാറില്ല.പണം വാങ്ങി യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കുകയാണ് പതിവ്.ഞായറാഴ്ചകളില്‍ തിരക്കേറുമ്പോള്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും പതിവാണ്.കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റിയ ബോട്ട് പോലീസ് തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.

 

മുഖ്യമന്ത്രി ഇന്ന് താനൂരിലെത്തും

താനൂര്‍-ടൂറിസ്റ്റ് ബോട്ട് ദുരന്തം നടന്ന താനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും.ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,വി.അബ്്ദുറഹ്്മാന്‍ എന്നിവര്‍ ഇന്നലെ രാത്രിയോടെ താനൂരിലെത്തിയിരുന്നു.പി.കെ.കുഞ്ഞാലികുട്ടി എം.എല്‍.എ,കെ.പി.എ മജീദ് എം.എല്‍.എ തുടങ്ങിയവരും താനൂരിലെത്തിയിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

 

Latest News