Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും,  1.30ക്ക് ശേഷം ഹാളില്‍ പ്രവേശിപ്പിക്കില്ല

കോഴിക്കോട്- നാട്ടിലെല്ലായിടത്തും നീറ്റ് പരീക്ഷാര്‍്ഥികളുടേയും രക്ഷിതാക്കളുടേയും തിരക്ക്. സാധാരണ ജില്ലാ തലസ്ഥാനങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാറുള്ളത്. എണ്ണം കൂടിയപ്പോള്‍ വടകര പോലുള്ള നഗരങ്ങളിലും ധാരാളം പേര്‍ പരീക്ഷ എഴുതാനെത്തി. 
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
സംസ്ഥാനത്തുനിന്ന് 1.28 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ  പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂര്‍, വയനാട്  ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കും.
പരീക്ഷാകേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ. സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും ഹാളില്‍ പ്രവേശിപ്പിക്കില്ല. 1.15 മുതല്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാം. 1.30 മുതല്‍ 1.45 വരെ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും അഡ്മിറ്റ് കാര്‍ഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്‌ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂര്‍ 20 മിനിറ്റ് കഴിഞ്ഞേ ഹാള്‍ വിട്ടുപോകാന്‍ അനുവദിക്കൂ.
 

Latest News