Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്  ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂദല്‍ഹി-രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതായാണ് സൂചന.  ദേശീയ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാരിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയായി തീരും.
രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായി ഉയര്‍ന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവില്‍ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് ഒരു മാസം മുമ്പ് 7.47 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 7.34 ശതമാനമായി കുറഞ്ഞു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സിഎംഐഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ തൊഴില്‍ സേനയില്‍ ചേര്‍ന്ന 94.6% ആളുകള്‍ക്ക് ജോലി ലഭിച്ചു, അതേസമയം നഗരപ്രദേശങ്ങളില്‍ 54.8% അന്വേഷകര്‍ മാത്രമാണ് പുതിയ ജോലികള്‍ കണ്ടെത്തിയത്. സിഎംഐഇയുടെ കണ്ടെത്തല്‍ ഗ്രാമപ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യം കുറയുന്നു എന്ന വസ്തുതയെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
ജനുവരി മുതല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിലുള്ള ജോലിയുടെ ആവശ്യം മിതമായതായി റിസര്‍വ് ബാങ്ക് ഏപ്രിലിലെ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികള്‍ നിയമനം പരിമിതപ്പെടുത്തുന്നതും ജോലി തേടുന്നവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ വന്‍ പിരിച്ചുവിടലുകളാണ് നടക്കുന്നത്

Latest News