Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗരതി ഒരു രോഗം, നിയമവിധേയമാക്കിയാല്‍  സമൂഹത്തില്‍ ഭ്രാന്ത് വര്‍ദ്ധിക്കും-ആര്‍എസ്എസ് സര്‍വേ

നാഗ്പുര്‍-സ്വവര്‍ഗരതി ഒരു രോഗമാണെന്ന് പഠനം. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കിയാല്‍ ഈ ഭ്രാന്ത് വര്‍ദ്ധിക്കുമെന്നും കണ്ടെത്തല്‍. ആര്‍എസ്എസിന്റെ വനിതാ വിഭാഗത്തിന്റെ അനുബന്ധ സംഘടനയായ 'സംവര്‍ധിനി ന്യാസ്' നടത്തിയ സര്‍വേയിലാണ് ഇക്കാര്യം അവകാശപ്പെട്ടത്.
ആധുനിക ശാസ്ത്രം മുതല്‍ ആയുര്‍വേദം വരെയുള്ള എട്ട് വ്യത്യസ്ത ചികിത്സാരീതികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ, രാജ്യത്തുടനീളം ശേഖരിച്ച 318 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകളെന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന് സമാന്തരമായ വനിതാ സംഘടനയായ രാഷ്ട്ര സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തക പറഞ്ഞു.
70% ഡോക്ടര്‍മാരും വിദഗ്ധരും സ്വവര്‍ഗരതി ഒരു വൈകല്യമാണെന്ന് വിശ്വസിക്കുന്നു. ഇത്തരം മാനസിക വൈകല്യമുള്ള രോഗികളെ സുഖപ്പെടുത്താന്‍ കൗണ്‍സിലിംഗ് മികച്ച ഓപ്ഷനാണെന്ന് സര്‍വേ പറയുന്നു. അതേസമയം 83% പേര്‍ പറയുന്നത് ലൈംഗികമായി പകരുന്ന രോഗങ്ങള്‍ സ്വവര്‍ഗ ബന്ധങ്ങളില്‍ പരസ്പരം പകരാമെന്നാണ്. സ്വവര്‍ഗാനുരാഗികളായ രക്ഷിതാക്കള്‍ക്ക് മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ കഴിയില്ലെന്നാണ് 67 ശതമാനത്തിലധികം ഡോക്ടര്‍മാരുടെയും അഭിപ്രായം.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടണമെന്ന് സര്‍വേ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നത് രോഗികളെ സുഖപ്പെടുത്തി സാധാരണ നിലയിലേക്ക് കൊണ്ടുവരില്ല. മറിച്ച് സമൂഹത്തില്‍ ഈ ഭ്രാന്ത് കൂടുതല്‍ വേഗത്തില്‍ വളരുന്നതിന് കാരണമാകുമെന്നും സംവര്‍ധിനി ന്യാസിന്റെ സര്‍വേയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സമവര്‍ധിനി ന്യാസ് നടത്തിയ സര്‍വേ. സര്‍വേയില്‍ പ്രതികരിച്ച 57 ശതമാനത്തിലധികം ഡോക്ടര്‍മാരും വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ എതിര്‍ത്തതായി ട്രസ്റ്റിന്റെ മുതിര്‍ന്ന പ്രവര്‍ത്തക പറഞ്ഞു.

Latest News