Sorry, you need to enable JavaScript to visit this website.

ഹാദിയക്ക് സ്വത്ത് കൊടുക്കില്ലെന്ന് പിതാവ് അശോകന്‍; മകള്‍ സൈനബയുടെ നിയന്ത്രണത്തില്‍

കൊച്ചി-ഭര്‍ത്താവ് ഷഫിന്‍ ജഹാനുമായി ഹാദിയ പിരിഞ്ഞെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ മകളെന്നും പിതാവ് അശോകന്‍ പറയുന്നു. വിവാഹ മോചനത്തിന് മകള്‍ നോട്ടീസ് അയച്ചിരിക്കുകയണെന്നും അശോകന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  
ഇസ്ലാമിലേക്കു മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയ പെണ്‍കുട്ടികളുടെ കഥയെന്ന അവകാശവാദവുമായി എത്തിയ കേരള സ്‌റ്റോറി സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ് അഖില ഹാദിയയും പിതാവ് അശോകനും. മതംമാറി വിവാഹം കഴിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഹോമിയോ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് ഹാദിയ.
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ തന്നെ ഷഫിന്‍ ഹാദിയയുമായി പിരിഞ്ഞിരുന്നുവെന്നും 2018നു ശേഷം താന്‍ അയാളെ കണ്ടിട്ടേയില്ലെന്നും അശോകന്‍ പറഞ്ഞു. മകളെ കാണാന്‍ ചെല്ലുമ്പോഴെല്ലാം സൈനബയും അവരുടെ ആളുകളും ചുറ്റുമുണ്ടാവും. അവളുമായി സ്വകാര്യമായി ഒന്നു സംസാരിക്കാന്‍ പോലും കഴിയില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നതിനു പിന്നാലെയാണ് അവസാനം കണ്ടത്. അന്ന് അവള്‍ ഒറ്റയ്ക്കായിരുന്നെങ്കിലും വല്ലാതെ ഭയന്ന അവസ്ഥയില്‍ ആയിരുന്നു. എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. വീട്ടിലേക്കു തിരിച്ചുവരാനും അവള്‍ തയാറാവുന്നില്ല-അശോകന്‍ പറഞ്ഞു.
മകളുമായി ഫോണില്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. പക്ഷേ അവള്‍ വീട്ടിലേക്കു മടങ്ങാന്‍ തയാറല്ല. ഒരിക്കല്‍ സ്വത്ത് സ്വന്തം പേരിലേക്കു മാറ്റിക്കൊടുക്കാന്‍ അവള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാം ഉപേക്ഷിച്ച് വീട്ടിലേക്കു വന്നാല്‍ കൊടുക്കാമെന്നാണ് പറഞ്ഞത്. ഇല്ലെങ്കില്‍ ഏതെങ്കിലും സംഘടനകള്‍ക്ക് കൊടുക്കും. അമ്മയ്ക്കു ഹൃദയാഘാതം ഉണ്ടായപ്പോള്‍ പോലും ഹാദിയ വീട്ടിലേക്കു വന്നില്ല. അങ്ങനെയൊരാള്‍ക്ക് എന്തിന് സ്വത്ത് കൊടുക്കണമെന്ന് അശോകന്‍ ചോദിച്ചു.
സൈനബയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് അശോകന്‍ സൂചിപ്പിച്ചു. കേരള സ്‌റ്റോറി പോലെയുള്ള സിനിമകള്‍ പെണ്‍കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് അശോകന്‍ പറഞ്ഞു.
ഇസ്ലാമിലേക്കു മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയ പെണ്‍കുട്ടികളുടെ കഥയെന്ന അവകാശവാദവുമായി തിയേറ്ററുകളിലെത്തിയ കേരള സ്‌റ്റോറി സിനിമയെച്ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് അശോകനെ തേടി മാധ്യമങ്ങളെത്തുന്നത്.
മതംമാറി വിവാഹം കഴിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലില്‍ ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഹാദിയ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News