കോഴിക്കോട്-സമസ്ത-സി.ഐ.സി പ്രശ്‌നത്തിൽ വിവാദ പരാമർശവുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. റിപ്പോർട്ടർ ചാനലിലെ ന്യൂസ് അവർ ചർച്ചയിലാണ് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയെ മൂർഖൻ പാമ്പും സി.ഐ.സിയുടെ പുതിയ ജനറൽ സെക്രട്ടറി ഹബീബുള്ള ഫൈസിയെ കരിമൂർഖനുമായി ഹമീദ് ഫൈസി വിശേഷിപ്പിച്ചത്.
സമസ്തയുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് ഹബീബുള്ള ഫൈസിയെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറിയായി നിയോഗിച്ചതെന്നും ഹമീദ് ഫൈസി ആരോപിച്ചു. ഹബീബുള്ള ഫൈസിയെ ജനറൽ സെക്രട്ടറിയായി നിയോഗിച്ചത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. സി.ഐ.സി ജനറൽ സെക്രട്ടറിയായി ഹബീബുള്ള ഫൈസിയെ നിയോഗിക്കുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സി.ഐ.സി ഭാരവാഹി സ്ഥാനത്ത്‌നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കെ. ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചിരുന്നു. ഈ വിവാദത്തിന് ഇടയിലാണ് അധിക്ഷേപ പരാമർശവുമായി ഹമീദ് ഫൈസി രംഗത്തെത്തിയത്.