കെനിയയില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ നേതാവ് കോടതിയില്‍ ഹാജരായി

നെയ്‌റോബി - തന്റെ അനുയായികളോട് പട്ടിണി കിടന്ന് മരിക്കാന്‍ ഉത്തരവിട്ട കെനിയന്‍ കള്‍ട്ട് നേതാവ്  കോടതിയില്‍ ഹാജരായി. യേശുവിനെ കാണാനാണ് നിരവധി പേര്‍ പട്ടിണികിടന്നു മരിച്ചത്.
കിഴക്കന്‍ കെനിയയിലെ വനത്തില്‍ ഇതിനകം 101 മൃതദേഹങ്ങള്‍ കണ്ടെത്തി.
കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് നേതാവ്   പോള്‍ മക്കെന്‍സി കോടതിയിലെത്തിയത്.
മരണസംഖ്യ 109 ആണ്.  കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് കണ്ടെത്തിയ 101 മൃതദേഹങ്ങളില്‍ കൂടുതലും കുട്ടികളാണ്. എട്ട് പേരെ ജീവനോടെ കണ്ടെത്തിയെങ്കിലും പിന്നീട് മരിച്ചു.  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നാനൂറിലധികം പേരെ കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പോലീസ് കസ്റ്റഡിയിലുള്ള മക്കെന്‍സി തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് അഭിഭാഷകര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

 

Latest News