Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ നല്‍കാതെ  റെയില്‍വേ നേടിയത് 2242 കോടി രൂപ

ന്യൂദല്‍ഹി-മുതിര്‍ന്ന പൗരന്മാര്‍ക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെയില്‍വേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് കാലത്താണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും തീരുമാനം സര്‍ക്കാരിന് വിടുകയും ചെയ്തിരുന്നു. 60 വയസിന് മുകളില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് 40 ശതമാനവും 58 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളില്‍ നിരക്കിളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് റദ്ദാക്കിയ ശേഷം റെയില്‍വേക്ക് കോടികളുടെ അധിക വരുമാനമാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നു. എട്ട് കോടിയോളം മുതിര്‍ന്ന പൗരന്മാരാണ് കഴിഞ്ഞ വര്‍ഷം ട്രെയിനുകളില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്തത്. അതില്‍ നാലര കോടി പുരുഷന്‍മാരും മൂന്നര കോടി പേര്‍ സ്ത്രീകളുമായിരുന്നു.
മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കായി റെയില്‍വെക്ക് കിട്ടിയത് 5062 കോടി രൂപയാണ്. നിരക്കിളവ് റദ്ദാക്കിയതോടെ അധികമായി അക്കൗണ്ടില്‍ വന്ന 2242 കോടി രൂപയും ഇതില്‍പ്പെടും. 2020 മാര്‍ച്ച് 20നും 2022 മാര്‍ച്ച് 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്കാണ് റെയില്‍വെ നിരക്കിളവ് അനുവദിക്കാതിരുന്നത്. ഇതുവഴി റെയില്‍വെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.
53 തരം പ്രത്യക നിരക്കിളവാണ് ഇന്ത്യന്‍ റെയില്‍വെയിലുളളത്. പ്രതിവര്‍ഷം 2000 കോടിയോളം രൂപയാണ് ഇതിനായി റെയില്‍വെ ചെലവഴിച്ചിരുന്നത്. ഇതില്‍ 80 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണ്. 

Latest News