Sorry, you need to enable JavaScript to visit this website.

രാജി തീരുമാനം പവാര്‍ മാറ്റുമെന്ന് അജിത് പവാര്‍

മുംബൈ - അപ്രതീക്ഷിത നീക്കത്തിലൂടെ എന്‍.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച തീരുമാനം ശരദ് പവാര്‍ പുനഃപരിശോധിച്ചേക്കും. തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ശരദ് പവാര്‍ ഉറപ്പുനല്‍കിയതായി ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ അറിയിച്ചു. രാജിപ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ പവാറിന്റെ രാജി പ്രഖ്യാപനം. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം മാറ്റാതെ വേദി വിടില്ലെന്നു വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ആരുമായും ആലോചിക്കാതെയാണു പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചിരുന്നു.
രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാര്‍ കൂട്ടിചേര്‍ത്തു. പുതിയ അധ്യക്ഷനെ ദേശീയ സമിതി ചേര്‍ന്ന് തെരഞ്ഞെടുക്കണമെന്നും പവാര്‍ പറഞ്ഞു. ഇതിന് പിന്നാലെ പവാറിന്റെ മകള്‍ സുപ്രിയ സുലെ അധ്യക്ഷയാകുമെന്നും പ്രചാരണമുണ്ടായി.
1999ല്‍ എന്‍.സി.പി രൂപീകരിച്ച നാള്‍ മുതല്‍ അധ്യക്ഷനാണ് പവാര്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും എന്‍.സി.പിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബി.ജെ.പിക്കു വന്‍ തിരിച്ചടി നല്‍കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.
രാജി തീരുമാനം പുനഃപരിശോധിക്കാനും അന്തിമ തീരുമാനം അറിയിക്കാനും അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തെ സാവകാശം തേടിയിട്ടുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു.

 

 

Latest News