തൃശൂർ - എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. കരാർ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താൽപര്യമുള്ളവരാണെന്നും ക്യാമറയ്ക്ക് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണെന്നും അവർ ആരോപിച്ചു.
പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടർ രാംജിത്ത്. ഇത് തെളിയിക്കുന്ന രേഖ കേന്ദ്ര ഏജസിക്ക് നല്കുമെന്നും സംഭവം വിശദമായി കേന്ദ്രം അന്വേഷണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെൻഡർ നല്കിയത്. മുഖ്യമന്ത്രിയെ സഹായിക്കാനാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യം ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനും ഉന്നയിച്ചില്ലല്ലോയെന്ന ചോദ്യത്തിന് അത് സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു മറുപടി.