കൊല്ലം -കൊട്ടാരക്കരയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി വിജയകുമാറും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ് വിദ്യാധരനുമാണ് അന്വേഷണം നടത്തുന്നത്. പൂയപ്പള്ളി നെല്ലിപറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെയും ഇന്ദിരാമ്മയുടെയും മകനും ടാപ്പിംഗ് തൊഴിലാളിയുമായിരുന്ന അജികുമാർ (37) ആണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയുമായുള്ള തർക്കങ്ങളെ തുടർന്ന് ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കൊട്ടാരക്കര എസ്.എച്ച്.ഒയും നഗരസഭാ മുൻ ചെയർമാനും കൗൺസിലറുമായ എ ഷാജുവും ഇയാളെ ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. ഭാര്യയുടെയും സുഹൃത്തുക്കളുടെയും മാനസികവും ശാരീരികമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാവിന്റെ അച്ഛൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഭാര്യ മൂന്നു വർഷമായി കൊട്ടാരക്കര ചന്തമുക്കിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി നോക്കി വരികയാണ്. അജികുമാറിന്റെ എതിർപ്പ് മറികടന്നാണ് ഭാര്യ ജോലിക്ക് പോയിരുന്നത്. ഇതേ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു.
ഇതിനിടയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ സ്ത്രീയുടെ സഹായത്തോടെ അജികുമാറിന്റെ ഭാര്യ വിദേശത്തേയ്ക്ക് പോകാൻ ശ്രമം നടത്തി. ഇതിനെ അജികുമാർ എതിർത്തതോടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി. തുടർന്ന് ഭാര്യ അജികുമാറിനൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും വീട്ടിലുള്ള തൻറെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വിട്ടുതരണെന്നും ആവശ്യപ്പെട്ട് പൂയപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ചെങ്കിലും അജികുമാർ ഹാജരായില്ല. തുടർന്ന് പിങ്ക് പോലീസെത്തി ഇവരുടെ രണ്ടു കുട്ടികളെയും വസ്ത്രങ്ങളും സാധനങ്ങളും വീട്ടിൽ നിന്നും കൊട്ടാരക്കരയിലെ ബ്യൂട്ടി പാർലറിൽ എത്തിച്ചു നൽകി.തൊട്ടടുത്ത ദിവസം കുട്ടികളെ കാണാനായി അജികുമാർ ബ്യൂട്ടി പാർലറിലെത്തിയെങ്കിലും കുട്ടികളെയും ഭാര്യയെയും കാണാൻ ബ്യൂട്ടി പാർലർ നടത്തിപ്പുകാരി അനുവദിച്ചില്ല. ഇവർ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് എ. ഷാജു സ്ഥലത്തെത്തുകയും യുവാവുമായി തർക്കത്തിലേർപ്പെടുകയും ഇയാളെ ഷാജു മർദിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഷാജു അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വെച്ച് ഇൻസ്‌പെക്ടർ ഇയാളെ ക്രൂരമായി മർദിച്ചതായും ആക്ഷേപമുണ്ട്. ബന്ധുക്കളെത്തിയാണ് ഇയാളെ ജാമ്യത്തിലിറക്കിയത്. പിറ്റേന്ന് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.കൊട്ടാരക്കരയിലെ ബ്യൂട്ടി പാർലറിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു. മുൻപും ഈ സ്ഥാപനത്തെ കുറിച്ച് പരാതികൾ ഉണ്ടായിട്ടുണ്ട്. പെൺകുട്ടികളെ വിദേശത്തേക്ക് കടത്തുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ചു വരുന്നതായും ആരോപണമുണ്ട്. ഡിവൈ.എസ്.പി വിജയകുമാർ പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷാജുവിനെതിരായ പരാതി ഡിവൈ.എസ് പി വിദ്യാധരനാണ് അന്വേഷിക്കുന്നത്. ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയുടെയും മറ്റു ജീവനക്കാരുടെയും മൊഴിയെടുത്തു. ഷാജുവിന്റെ മൊഴിയും രേഖപ്പെടുത്തി. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തിലുണ്ടാവുകയെന്ന് റൂറൽ പോലീസ് വ്യക്തമാക്കി.