അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട് - അരിക്കൊമ്പനെ സ്വീകരിക്കാനായി  പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് ഇന്ന് പുലര്‍ച്ചെ മാറ്റിയിരുന്നു. കുമളിയില്‍ വെച്ച് പൂജയോടെ ആയിരുന്നു അരിക്കൊമ്പനെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കുമ്പോഴായിരുന്നു പൂജ നടത്തിയത്.  ഇത് വിവാദമോയതോടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പൊള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു.

 

 

 

Latest News