Sorry, you need to enable JavaScript to visit this website.

ബൈജൂസ് സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ്; സാധാരണ പരിശോധനയെന്ന് ബൈജു രവീന്ദ്രൻ

ന്യൂദൽഹി- വിദേശ വിനിയമ ചട്ടപ്രകാരം എൻഫോഴ്‌സ്‌മെന്റ് നടത്തിയ പതിവ് സാധാരണ പരിശോധന മാത്രമായിരുന്നു ബൈജൂസിൽ ഇ.ഡി നടത്തിയതെന്ന് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രൻ. തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും സുതാര്യമാണ്. എല്ലാ വിവരങ്ങളും അധികൃതർക്കു കൈമാറിയിട്ടുണ്ട്. ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസമുണ്ട്. ധാർമികത ഉയർത്തിപ്പിടിക്കുന്നതിൽ തങ്ങൾ അങ്ങേയറ്റം പ്രതിജ്ഞാബദ്ധരാണെന്നും ബൈജൂസ് പ്രതികരിച്ചു. 
എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്റെ സി.ഇ.ഒ ബൈജു രവീന്ദ്രന്റെ സ്ഥാപനങ്ങളിൽ ശനിയാഴ്ചയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. വിദേശ വിനിമയ നിയമപ്രകാരം ബൈജു രവീന്ദ്രനും സ്ഥാപനമായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും എതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബൈജൂസിന്റെ ബംഗളൂരുവിലെ മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.
     2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി റെയ്ഡിൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതേ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പേരിൽ കമ്പനി വിവിധ വിദേശ സ്ഥാപനങ്ങൾക്ക് 9,754 കോടി രൂപ കൈമാറിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പരാതിയിന്മേലാണ് അന്വേഷണം.
    ബൈജു രവീന്ദ്രന് നിരവധി തവണ സമൻസ് അയച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ഇ.ഡി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുകയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വിദേശ അധികാരപരിധികളിലേക്ക് അയച്ച തുക ഉൾപ്പെടെ പരസ്യ, വിപണന ചെലവുകൾ എന്ന പേരിൽ കമ്പനി ഏകദേശം 944 കോടി രൂപ ബുക്ക് ചെയ്തതായും അന്വേഷണ ഏജൻസി അറിയിച്ചു. കമ്പനി നൽകിയ കണക്കുകളുടെ സത്യാവസ്ഥ ബാങ്കുകളിൽ നിന്ന് പരിശോധിച്ച വരുകയാണെന്നും ഇഡി വ്യക്തമാക്കി.
 

Latest News