കയ്‌റോ - ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാണ് പുതുമണവാട്ടിയെ കൊലപ്പെടുത്തിയതെന്ന് ഈജിപ്തിൽ യുവതിയുടെ ഭർത്താവ് കുറ്റസമ്മതം നടത്തി. വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനകമാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കൊലക്കുള്ള പ്രേരകം വ്യക്തമാക്കിയത്. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യക്കും തനിക്കുമിടയിൽ വാക്കേറ്റം ഉടലെടുക്കുകയായിരുന്നെന്നും ഇത് മൂർഛിച്ചതോടെ കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുത്തുകയായിരുന്നെന്നും പ്രതി പറഞ്ഞു.
തനിക്കും ഭാര്യക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാൻ ഭാര്യാ സഹോദരനെ പ്രതി സ്വന്തം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നെന്ന് മണവാട്ടിയുടെ പിതൃസഹോദരൻ സമീർ അൽശബീനി പറഞ്ഞു. സഹോദരിയുടെ വീട്ടിലെത്തിയ സഹോദരന് പുതുമണവാളൻ വീടിനു മുന്നിൽ നിൽക്കുന്നതാണ് കാണാനായത്. ഭാര്യയെ താൻ കൊലപ്പെടുത്തിയതായി പ്രതി ഭാര്യാസഹോദരനെ അറിയിച്ചു. ഫഌറ്റിൽ ഓടിക്കയറിയ സഹോദരന് സഹോദരിയുടെ ചേതനയറ്റ ശരീരമാണ് കാണാൻ സാധിച്ചത്. യുവതിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നെന്നും സമീർ അൽശബീനി പറഞ്ഞു.