Sorry, you need to enable JavaScript to visit this website.

'രാഹുൽ പ്രസ്താവന നടത്തുമ്പോൾ ഓർക്കണം, സ്ഥാനം മറന്നുകൂടാ'; അപകീർത്തിക്കേസിൽ ഹൈക്കോടതി, കേസ് മാറ്റി

- കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും ചൊവ്വാഴ്ച തന്നെ തീർപ്പാക്കാമെന്നും കോടതി

ഗാന്ധിനഗർ - 'മോദി' പരാമർശത്തിനെതിരായ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും. ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നത്തെ വാദം അവസാനിച്ചു. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും ചൊവ്വാഴ്ച തന്നെ തീർപ്പാക്കാമെന്നും കോടതി അറിയിച്ചു. 
 അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്കും കോടതി സമയം നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് രാഹുലിനായി ഇന്ന് കോടതിയിൽ ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിംഗ്‌വി ചൂണ്ടിക്കാട്ടി. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എം.പിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്‌വി ആവശ്യപ്പെട്ടു. 
 അതേസമയം, രാഹുൽ സ്ഥാനം മറന്നുകൂടെന്നും പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് നിരീക്ഷിച്ചു. രാഹുലിന്റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിന്മാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്. 
 സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നീതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാലേ ലോക്‌സഭാ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെടൂ. അതിനാൽ രാഷ്ട്രീയപരമായി രാഹുലിനും കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമെല്ലാം രാഹുലിന്റെ എം.പി സ്ഥാനം പുനസ്ഥാപിച്ചുകിട്ടേണ്ടത് രാഷ്ട്രീയപരമായി ഏറെ പ്രധാനമാണ്.

Latest News