അരിക്കൊമ്പന്‍ കാട്ടില്‍ മറഞ്ഞു, മയക്കുവെടി വെയ്ക്കാനുള്ള ഇന്നത്തെ നീക്കം അവസാനിപ്പിച്ചു

ഇടുക്കി - അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ ഇന്നത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചു. അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാത്തതാണ് ദൗത്യം അവസാനിപ്പിക്കാന്‍ കാരണം. അരിക്കൊമ്പനെ പുലര്‍ച്ചെ സിമന്റ് പാലത്തിനടുത്ത് കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടെത്തിയെങ്കിലും പിന്നീട് ആന എവിടേക്ക് പോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ആനയെ തേടി വനം വകുപ്പ് സംഘം കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആന പെരിയകനാല്‍ ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ ഭാഗത്ത് വെച്ച് ആനയെ മയക്കുവെടി വെയ്ക്കുന്നത് എളുപ്പമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്ത് തന്നെ ഏതാണ്ട് ആറ് മണിയോടെ വെടിവെയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിനുള്ള സാഹചര്യം ഒത്തു വരാത്തതിനാല്‍ ദൗത്യം നീളുകയായിരുന്നു. സാഹചര്യം ഒത്തു വന്നാല്‍ മയക്കുവെടി വെയ്ക്കാനുള്ള സജ്ജീകരണങ്ങളുമായി ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം തയ്യാറായി നിന്നിരുന്നു. എന്നാല്‍ പുലര്‍ച്ചെ ദൗത്യ സംഘത്തിന്റെ കണ്‍വെട്ടത്തുണ്ടായിരുന്ന ആന പെട്ടെന്ന് കാട്ടിലെ മറ്റ് ഭാഗത്തേക്ക് മറയുകയായിരുന്നു. ദൗത്യം നാളെ വീണ്ടും തുടരുമോയെന്ന കാര്യം ഇന്ന് വൈകുന്നേരം മാത്രമേ തീരുമാനിക്കുകയുള്ളൂ.

 

Latest News