Sorry, you need to enable JavaScript to visit this website.

ഓപ്പറേഷൻ കാവേരിക്ക് സൗദി സർക്കാറിന്റെ വൻ പിന്തുണ-വി. മുരളീധരൻ

ജിദ്ദ- സംഘർഷം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഓപ്പറേഷൻ കാവേരിക്ക് സൗദി അറേബ്യൻ ഗവൺമെന്റ് നിർലോഭമായ സഹായവും പിന്തുണയുമാണ് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സുഡാനിലെ 3400 ഓളം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്നും ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വി. മുരളീധരൻ പറഞഞു. 1100 പേരെ ഇതോടകം ജിദ്ദയിൽ എത്തിച്ചു. ഇതിൽ 600 പേർ നാട്ടിലേക്ക് മടങ്ങി. ദൽഹി, മുംബൈ വിമാനതാവളങ്ങളിലേക്കാണ് ജിദ്ദയിൽനിന്നുള്ളവരെ അയക്കുന്നത്. 
സംഘർഷത്തിന്റെ കേന്ദ്രമായ ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാൻ, അവിടെനിന്ന് ജിദ്ദ, ജിദ്ദയിൽനിന്ന് ഇന്ത്യ എന്നിങ്ങനെ നാലുഘട്ടങ്ങളിലായാണ് ഓപ്പറേഷൻ കാവേരി നടക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിലാണ് ഇന്ത്യൻ സൈനിക വിമാനങ്ങൾ ലാന്റ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നാണ് പോർട്ട് സുഡാനിലേക്ക് സർവീസ് നടത്തി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. തുറമുഖം വഴിയും ഇന്ത്യക്കാരെ കൊണ്ടുവരുന്നുണ്ട്. എല്ലാറ്റിനും സൗദി സർക്കാർ നൽകുന്ന സഹകരണം ഏറെ വലുതാണ്. ജിദ്ദയിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സേവനങ്ങളുമായി കൂടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Latest News