Sorry, you need to enable JavaScript to visit this website.

ദി കേരള സ്‌റ്റോറി സിനിമയല്ല, സംഘ് പ്രോപഗണ്ടയെന്ന് യൂത്ത് ലീഗ്, സംവിധായകനെതിരെ കേസെടുക്കണം

കോഴിക്കോട്- ദി കേരള സ്‌റ്റോറി മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‌സേഡ് സിനിമയാണെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും സംവിധായകനെതിരെ കേസെടുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.  

ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളതെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.  ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്.

പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്‍ കേരളത്തില്‍ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങള്‍ നിഷിദ്ധമായി കാണുമ്പോള്‍ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകള്‍ എന്തോ പുണ്യപ്രവൃത്തി പോലെ  ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ?

ഇരുപത് വര്‍ഷങ്ങള്‍ക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വര്‍ഗ്ഗീയ പ്രസ്താവനയും സപ്പോര്‍ട്ടീവ് റഫറന്‍സായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‌സേര്ഡ് സിനിമയാണിത്. അങ്ങിനെയെങ്കില്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദര്‍ശനത്തിന് യാതൊരു കാരണവശാലും അനുമതിനല്‍കാന്‍പാടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News